മകള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ തീര്‍പാക്കി, ഭാര്യ കുത്തേറ്റു മരിച്ചു; പ്രതിയായ ഭര്‍ത്താവ് വിഷം കഴിച്ചു

കോട്ടയം: ഇന്നലെ ഉച്ചയ്ക്ക് ശേഷം ശേഷമാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കോട്ടയം ആയാംക്കുടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതേ മുറിയില്‍ വെച്ച്‌ തന്നെ ചന്ദ്രന്‍ വിഷം വിഷം കഴിച്ചു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും രത്നമ്മ മരിച്ചിരുന്നു. കുടുംബകലഹത്തെ തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

ആയാംകുടി നാല് സെന്റ് കോളനി ലില്ലി പടിക്കല്‍ രത്നമ്മ(57) ആണ് ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ റിട്ടേഡ് കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെ മുതല്‍ തന്നെ വീട്ടില്‍ ചന്ദ്രനും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. പലതവണ മകള്‍ അരുണിമ ഈ വിഷയത്തില്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നുതവണ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു. ഉച്ചയ്ക്ക് മുന്‍പായിരുന്നു ഈ തര്‍ക്കങ്ങള്‍ മുഴുവന്‍ ഉണ്ടായത്. അതിനുശേഷം പ്രശ്നങ്ങള്‍ അവസാനിച്ചതായി ഇരുന്നു എന്നും അരുണിമ വ്യക്തമാക്കി.

നാല് കുത്തുകള്‍ ആണ് രത്നമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചാണ് രത്നമ്മയെ പരിശോധിച്ചത്. മൃതദേഹം തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി ഇന്നലെ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു.
മുട്ടുചിറ യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ചന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്. ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇയാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അരുണിമ വീട്ടില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. രത്നമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് അരുണിമയും സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും ഓടി എത്തുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂര്‍ണമായും അടച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനല്‍ പുറത്തുനിന്ന് കുത്തിപ്പൊട്ടിച്ച അപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഘംചേര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രത്നമ്മ മരിച്ചിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ചന്ദ്രന്‍ രത്നമ്മയെ കുത്താന്‍ ഉപയോഗിച്ച കത്തി വീടിനുള്ളില്‍ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷം സൂക്ഷിച്ചിരുന്ന കുപ്പിയും പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലാണ് ആയാംകുടി നിവാസികള്‍. പലതവണ വഴക്കുണ്ടാക്കും എങ്കിലും ഇങ്ങനെ ഒരു കൊലപാതകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ വഴക്ക് ഉണ്ടായപ്പോള്‍ ഇരുവരോടും കാര്യങ്ങള്‍ സംസാരിച്ചു തീര്‍പ്പ് ഉണ്ടാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു മകള്‍ അരുണിമ. അതുകൊണ്ടു തന്നെ പെട്ടെന്നുണ്ടായ കൊലപാതകം വിശ്വസിക്കാന്‍ ആവുന്നതല്ല അരുണിമക്ക്.