കൊറോണയെന്ന് പേടിച്ച് ആരും സഹായിക്കാനെത്തിയില്ല: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊറോണ ഭീതിയെത്തുടര്‍ന്ന് രോഗികളെപ്പോലും സഹായിക്കാന്‍ ആളുകള്‍ മടിക്കുന്നു. അവശരാകുന്നവരെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറാകുന്നില്ല… ശരിയായ സമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ രണ്ട് മലയാളികളാണ് ഇന്നലെ മരിച്ചത്. ആലങ്ങാട്ടുകാരന്‍ സത്യരാജും കാസര്‍ഗോഡ് സ്വദേശി സുജിത് കുമാറും

കായംകുളം സ്വദേശിയായ സത്യരാജിനെയാണു (ബാബു 48) ആലങ്ങാട് മാലോത്തു പള്ളിക്കു സമീപമുള്ള വാടക വീട്ടില്‍ ഇന്നലെ വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ കൊറോണ മൂലമാണ് മരിച്ചതെന്ന് ഭയന്ന് നാട്ടുകാര്‍ വീടിന് സമീപത്തേക്ക് പോലും അടുക്കാന്‍ തയ്യാറായില്ല. വൈകിട്ടോടെ മെഡിക്കല്‍ സംഘവും വരാപ്പുഴ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കരള്‍ രോഗം ബാധിച്ചാണു മരിച്ചതെന്ന് മെഡിക്കല്‍ ഓപിസര്‍ പറഞ്ഞു സമീപത്തെ എല്‍ജി ഗോഡൗണിലെ ഡ്രൈവറായിരുന്ന ഇയാള്‍ രണ്ട് ദിവസമായി പനിയും ശ്വാസ തടസവും ബാധിച്ചു കിടക്കുകയായിരുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിച്ചിക്കാത്തതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ മലയാളി യുവാവിന് ദാരുണാന്ത്യം. മുംബൈയില്‍ നയ്ഗാവ് ഈസ്റ്റില്‍ കെട്ടിട നിര്‍മാണ ഉപകരാര്‍ ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശി സുജിത് കുമാര്‍ (35) ആണ് മരിച്ചത്.രാവിലെ സുഹൃത്തും ഭാര്യാ സഹോദരന്‍ സുനില്‍ കുമാറിനുമൊത്ത് ജോലിക്ക് പോകാന്‍ ഒരുങ്ങവെ സുജിത് കുമാര്‍ പെട്ടന്നു കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവുമായി സുഹൃത്തിനും ബന്ധുവിനും ഓട്ടോയില്‍ അലയേണ്ടി വന്നത് മൂന്നര മണിക്കൂര്‍. അടുത്തുള്ള ഡോക്ടറെ കാണിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ഓട്ടോയില്‍ ആശുപത്രിക്കു മുന്നില്‍ എത്തിച്ചെങ്കിലും പ്രവേശനം അനുവദിച്ചില്ലെന്നാണ് ആരോപണം, തുടര്‍ന്നു കാമണ്‍ഗാവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും ചികിത്സ ലഭിച്ചില്ലെന്നു ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ പറഞ്ഞു. കൊറോണ ഭീതി മൂലമാണ് ചികിത്സ നിഷേധിച്ചതെന്ന് ആരോപണം, സംഭവത്തില്‍ പോലീസ് അപകട മരണത്തിനു പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം നാട്ടില്‍.