ഒ.ടി.പി പോലും വേണ്ട; മിസ്ഡ് കോളുകൾക്ക് പിന്നാലെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 50 ലക്ഷം

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന വമ്പൻ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡല്‍ഹിയിലാണ് ‘മിസ്ഡ് കോള്‍’ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നയാളുടെ അക്കൗണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് നഷ്ടമായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വൈകുന്നേരം ഏഴിനും 8.45നും ഇടയില്‍ ഇയാള്‍ക്ക് നിരവധി മിസ്ഡ് കോള്‍ വന്നിരുന്നു.

ആദ്യം കോൾ എടുത്തില്ലെങ്കിലും ചില കോളുകള്‍ എടുത്തപ്പോള്‍ മറുവശത്ത് നിന്നും മറുപടിയൊന്നും ഉണ്ടായില്ല. ഇടയ്ക്ക് ഫോണിലെ മെസേജുകള്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്നും 50 ലക്ഷം രൂപ നഷ്ടമായതായി മനസിലാക്കിയത്. ഇയാളുടെ അക്കൗണ്ടിലെ പണം ഒന്നിലധികം ആളുകളുടെ അക്കൗണ്ടിലേയ്ക്കാണ് പോയിരിക്കുന്നത്. സിം സ്വാപിങ്ങിലൂടെയാകും തട്ടിപ്പ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.

മിസ്ഡ് കോളുകളും പണം നഷ്ടമാകലും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. തട്ടിപ്പിനിരയാളുടെ ബാങ്കില്‍ നല്‍കിയിരിക്കുന്ന നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം തട്ടിപ്പുകാര്‍ എടുത്തിട്ടുണ്ടാവാം എന്ന സംശയം ശക്തമാണ്. ഇ-സിം എടുത്തിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ബാങ്കിലെ ട്രാന്‍സാക്ഷനുള്ള ഒ.ടി.പി വരുമ്പോള്‍ തങ്ങളുടെ പക്കലുള്ള ഇ-സിം ഉപയോഗിച്ച് ഒ.ടി.പി നമ്പര്‍ മനസിലാക്കാന്‍ തട്ടിപ്പ് സംഘത്തിന് സാധിക്കും.

സിം കാര്‍ഡ് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് ഉപഭോക്താവ് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. പുതിയ സിമ്മിന് അപേക്ഷിക്കുമ്പോള്‍ പഴയത് ഡിആക്ടിവേറ്റ് ആകുന്നു. മെസേജുകളും ഫോണ്‍ കോളുകളും പുതിയ സിമ്മിലേയ്ക്ക് വരുന്നു. തട്ടിപ്പുകാര്‍ ഇതിനെ ഒരു അവസരമായി കാണുന്നു. ഫോണുകള്‍ നഷ്ടപ്പെടുമ്പോഴും വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴുമൊക്കെ തട്ടിപ്പ് സംഘങ്ങള്‍ക്ക് സിം സ്വാപ്പിങ്ങിനുള്ള അവസരം ലഭിക്കുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് തട്ടിപ്പുകാര്‍ പുതിയ സിമ്മിന് അപേക്ഷിക്കുന്നു. ഇതോടെ യഥാര്‍ഥ ഉപഭോക്താവിന്റെ പക്കലുള്ള പഴയ സിം കാര്‍ഡ് ബ്ലോക്ക് ആവുകയും പുതിയത് ആക്ടീവ് ആവുകയും ചെയ്യുന്നു. ഇടപാടുകള്‍ക്ക് വേണ്ടുന്ന ഒ.ടി.പി ഇതോടെ തട്ടിപ്പുകാരുടെ പക്കലുള്ള സിമ്മിലേയ്ക്ക് വരുന്നു. യഥാര്‍ഥ ഉടമ കാര്യം മനസിലാക്കി വരുമ്പോഴേക്കും ബാങ്ക് അക്കൗണ്ടിലുള്ള പണം മുഴുവന്‍ നഷ്ടമായിക്കഴിയും. ഇത്തരത്തിലുള്ള തട്ടിപ്പുകളും സജീവമാണ്.