മരുമകനെ നന്നായി പെരുമാറാനും മകളുടെ മാല തട്ടിപ്പറിക്കാനും ക്വട്ടേഷന്‍; അമ്മ അറസ്റ്റില്‍

മരുമകനെ നന്നായി പെരുമാറാനും മകളുടെ ഒമ്പതു പവന്റെ താലിമാല വഴിയില്‍വച്ചു തട്ടിപ്പറിക്കാന്‍ അമ്മയുടെ ക്വട്ടേഷന്‍. സംഭവം നടന്നതിന് പിന്നാലെ ഇന്നലെ അമ്മ അറസ്റ്റിലായി.സംഭവം നടന്നത് ഡിസംബര്‍ 23ന് എഴുകോണ്‍ കാക്കക്കോട്ടൂരിലാണ്. രണ്ടാഴ്ച കഴിഞ്ഞ് ക്വട്ടേഷന്‍ സംഘം അറസ്റ്റിലായതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്. അരലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. യുവതിയുടെ മാതാവ് കേരളപുരം കല്ലൂര്‍വിള വീട്ടില്‍ നജിയാണ് (48) ക്വട്ടേഷന്‍ നല്‍കിയത്.

പൊലീസ് പറയുന്നത് ഇങ്ങനെ

ഏക മകളും രണ്ടാം ഭര്‍ത്താവായ തൃശൂര്‍ സ്വദേശി ജോബിനും നജിയുടെ ചെലവിലായിരുന്നു കഴിഞ്ഞിരുന്നത്. മകളും മരുമകനും ജോലിക്കു പോയിരുന്നില്ല. എന്നും ചെലവിനു കൊടുക്കാന്‍ കഴിയില്ലെന്ന് നജി പറഞ്ഞതോടെ വഴക്കായി. റോബിന്‍ നജിയെ ശാരീരികമായി ഉപദ്രവിച്ചു. പകവീട്ടാനാണ് റോബിനെ ഉപദ്രവിക്കാനും മാലതട്ടിപ്പറിക്കാനും ക്വട്ടേഷന്‍ നല്‍കിയത്.

ബൈക്കില്‍ പോകവേ, തടഞ്ഞുനിറുത്തി റോബിനെ ഉപദ്രവിച്ച സംഘം യുവതിയുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ കൊല്ലം മങ്ങാട് അറനൂറ്റിമംഗലത്ത് ഷാര്‍ജാ മന്‍സിലില്‍ ഷഹിന്‍ഷാ (29), മങ്ങാട് അറനൂറ്റിമംഗലത്ത് വികാസ് ഭവനില്‍ വിശ്വംഭരന്‍ വികാസ് (34), കിളികൊല്ലൂര്‍ കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവര്‍ അറസ്റ്റിലായതോടെ നജി ഒളിവില്‍ പോയി.

എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം മേഖലയിലെ ലോഡ്ജുകളിലും ബന്ധുക്കളുടെ വീടുകളിലും മാറിമാറി താമസിച്ചു. ഇന്നലെ വര്‍ക്കലയിലെ വാടക ഫ്‌ളാറ്റില്‍ നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാല നിജയുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സി.ഐ ശിവപ്രസാദ്, എസ്.ഐ ബാബു കുറുപ്പ്, എ.എസ്.ഐ ആഷിര്‍ കോഹൂര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ എസ്.വി. വിബു, മഹേഷ് മോഹന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.