കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം. താന്‍ കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി എംവി ഗോവിന്ദന്‍. തന്റെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കനുഗോലുവിന്റെ സിദ്ധാന്തമാണെന്നും അദ്ദേഹം പറഞ്ഞു.

കളമശേരി സ്‌ഫോടനത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ പലസ്തീന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി എംവി ഗോവിന്ദന്‍ സംസാരിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായി. ഗോവിന്ദനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കുകയായിരുന്നു.

താന്‍ പറഞ്ഞ ഈ കാര്യം പലരീതിയില്‍ വ്യഖ്യാനിച്ചതിന്റെ ഭാഗമാണ് കെപിസിസി സൈബര്‍ സെല്‍ നല്‍കിയ കേസ്. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ബോംബ് സ്‌ഫോടനം നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് മുമ്പ് എന്താണ് സംഭവമെന്ന് പറയുകയും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോഴാണ് അതില്‍ ഇത്തരത്തിലുള്ള ചോദ്യം ഉയര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.