എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതം, മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ശ്രമം, എം വി ഗോവിന്ദൻ

തിരുവനന്തപുരം: എക്സാലോജിക് കേസിലെ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ തീരുമാനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക്ക് മൈനസ് പിണറായി വിജയൻ എന്നായാൽ പിന്നെ കേസുണ്ടാവില്ല. കേന്ദ്ര ഏജൻസികൾ കോൺഗ്രസിനെതിരെയാണെങ്കിൽ മാത്രം എതിർക്കുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. കേസുമായി പോയ ഷോൺ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നൽകിയെന്നും കേസിന് പിന്നിൽ ആരാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സാലോജിക് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ. ഏത് ഏജൻസി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.