പൊട്ടത്തരത്തിന് മറുപടിയില്ല: മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ എം.വി.ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിൽസയിലിരിക്കേ സർക്കാർ ഫയലിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാരിയർ രം​ഗത്ത് വന്നിരുന്നു. 2018 സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിൽനിന്ന് അമേരിക്കയിലേക്കു പോയതെന്നു സന്ദീപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സിപിഎം നേതാവ് എം.വി. ജയരാജന്‍ രം​ഗത്തെത്തിയത്. വിദേശത്തായിരിക്കെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സിപിഎം നേതാവ് എം.വി. ജയരാജന്‍റെ മറുപടി നൽകി. പൊട്ടത്തരത്തിന് മറുപടിയില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയപ്പോള്‍ ഔദ്യോഗിക ഫയലില്‍ മറ്റാരോ ഒപ്പുവച്ചെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തിയിരിക്കുന്നത്. പിണറായി വിജയന്‍ മയോക്ളിനിക്കിലെ ചികില്‍സയ്ക്ക് പോയത് സെപ്റ്റംബര്‍ രണ്ടിന്. ഭരണഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് മൂന്നിന്. 9ന് ഈ ഫയലില്‍ ഒപ്പിട്ടിരിക്കുന്നതിന്റെ വിവരാവകാശപ്രകാരം ലഭിച്ച രേഖയാണ് സന്ദീപ് വാരിയര്‍ പുറത്തു വിട്ടത്. മുഖ്യമന്ത്രി ഒപ്പിട്ട ഫയലിന്റെ പകര്‍പ്പും പുറത്തുവിട്ടു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയൻ യോഗ്യനല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചിരുന്നു.

2018 സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിൽനിന്ന് അമേരിക്കയിലേക്കു പോയതെന്നു സന്ദീപ് പറഞ്ഞു. തിരിച്ചു വന്നത് സെപ്റ്റംബർ 23നും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഫയൽ മൂന്നാം തീയതിയാണ് പൊതുഭരണവിഭാഗത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തുന്നത്. സെപ്റ്റംബർ 9നാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതായി രേഖകളിൽ കാണുന്നത്. ഡിജിറ്റൽ ഒപ്പല്ല ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻകാല പ്രാബല്യത്തോടെ ഒപ്പിടാൻ കഴിയില്ല, അതു നിയമവിരുദ്ധമാണ്.

13ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് തിരികെ അയയ്ക്കുമ്പോഴും മുഖ്യമന്ത്രി കേരളത്തിലില്ല. കേരളത്തിൽ രണ്ടു മുഖ്യമന്ത്രിമാരുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണെന്നു സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിക്കു പകരം ശിവശങ്കറാണോ സ്വപ്നയാണോ ഫയലിൽ ഒപ്പിട്ടതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നയാൾ ഓഫിസിലുണ്ടോ എന്നു കണ്ടെത്താൻ അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്കു വിധേയമാക്കണം. മുഖ്യമന്ത്രി നാട്ടിലില്ലാത്തപ്പോൾ വ്യാജ ഒപ്പിട്ടെങ്കിൽ അദ്ദേഹം നാട്ടിലുള്ളപ്പോഴും വ്യാജ ഒപ്പിടാന്‍ സാധ്യതയുണ്ട്. കള്ള ഒപ്പിടാൻ ആളെ പാർട്ടി നിയമിച്ചിട്ടുണ്ടോയെന്നും അതോ ഒപ്പിടാൻ കൺസൾട്ടൻസിയെ വച്ചോയെന്നും സന്ദീപ് ചോദിച്ചിരുന്നു.