തലവെട്ടും, പല്ലു പറിക്കും കെ റയിലിന്റെ മറവിൽ കലാപത്തിന് ആഹ്വാനം നടത്തി എംവി ജയരാജൻ

കെ റയിലിന്റെ മറവിൽ ഭീഷണിയുമായി സിപിഎമ്മിന്റെ നേതാവും മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംവി ജയരാജൻ. തടയാൻ വരുന്നവരുടെ പല്ല് അടിച്ചു പറിക്കുമെന്നാണ് ജയരാജൻ ഇപ്പോൾ പറയുന്നത്. കണ്ണൂരിലെ സിപിഎമ്മിന്റെ സ്ഥിരം ശൈലിയായ കൈവെട്ടും കാലുംവെട്ടും ഉൾപ്പെടെയുള്ള പരിപാടികൾ വികസനത്തിനുവേണ്ടി സിപിഎം ഇപ്പോൾ പുറത്തെടുക്കുകയാണ്. തലവെട്ടിയും വികസനം കൊണ്ടുംവരുമെന്ന രീതിയിലാണ് കാര്യങ്ങൾ. വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ശബരിമല സംഘർഷം കഴിഞ്ഞ ശേഷമുള്ള ഒരു കലാപമായിരിക്കും ഇത്, എംവിജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. സമാധാന രീതിയിൽ സമരം ചെയ്യുന്നവരെ ഇല്ലാതാക്കുമെന്ന പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണ്. ഇപ്പോൾ ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കെ-റെയിൽ സർവേകല്ല് പറിക്കും മുൻപ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം ജനങ്ങളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ തലവെട്ടും പല്ല് കൊഴിക്കലുമാണ് സിപിഎമ്മിന്റെ ജോലിയെന്നും അദ്ദേഹം വിമർശിച്ചു.

‘തലവെട്ടും പല്ല് കൊഴിക്കലും സിപിഎമ്മിന്റെ ജോലിയാണ്. കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണിത്. ഇതിന് നേതൃത്വം നൽകുന്നത് കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെയാണ്. ഇതൊന്നും പറഞ്ഞ് കോൺഗ്രസിനെ ഭയപ്പെടുത്താൻ സിപിഎം ശ്രമിക്കണ്ട’ വി.ഡി സതീശൻ മറുപടി നൽകി. കേരളത്തിലെ യുഡിഎഫ് ഒരു സമരവുമായി മുന്നോട്ട് ഇറങ്ങിയിരിക്കുകയാണ്. ജനങ്ങളോട് സംസാരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കെ-റെയിലിന്റെ ഇരകളാകാൻ പോകുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങളാണ്. കേരളത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പദ്ധതിയാണിത്. ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തെ അപകടകരമായ സ്ഥിതിയിലേയ്‌ക്കാണ് നയിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.