കൊല്ലപ്പെട്ട നേഹയും പ്രതി ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നു ചിത്രങ്ങൾ സഹിതം പോസ്റ്റിട്ടു; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു കൊല്ലപ്പെട്ട നേഹ ഹിരേമഠും, പ്രതിയായ ഫയാസും പ്രണയത്തിലായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച രണ്ടു പേർ അറസ്റ്റിൽ. ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേഹയുടെയും ഫയാസിന്റെയും ചിത്രം ഉൾപ്പെടെ പങ്കുവച്ച്, ‘നേഹ – ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോർ ലവ്’ എന്നായിരുന്നു ഇവരുടെ പോസ്റ്റ്.

നേഹയോട് ഫയാസ് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും നേഹ നിരസിച്ചതായും പിന്നാലെ നടന്നു ശല്യപ്പെടുത്തിയാൽ പൊലീസിൽ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും പിതാവും കോൺ​ഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമഠ് വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ നേഹയുടെ പിതാവ് തള്ളിക്കളഞ്ഞിരുന്നു.

നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്നാണ് ഫയാസിന്റെ മാതാവ് മുംതാസ് പ്രതികരിച്ചത്. ഇക്കാര്യം കഴിഞ്ഞ വർഷം മുതൽ തനിക്ക് അറിയാമായിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു.

സംഭവത്തിനു പിന്നിൽ ‘ലവ് ജിഹാദ്’ ആണെന്ന് ആരോപിച്ചും ഒരു വിഭാഗം രംഗത്തെത്തി. കഴിഞ്ഞ ദിവസം കത്തിയുമായി ക്യാംപസിലെത്തിയ ഫയാസ്, നേഹയെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രണയാഭ്യർഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പകയിലാണ് ഫയാസ് ആക്രമിച്ചതെന്നാണ് സൂചന. സഹപാഠികൾ ചേർന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.