തുടർച്ചയായ ബിറ്റുമിനസ് കോൺക്രീറ്റ് നിർമിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചൊവ്വാഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിലാണ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
അഞ്ച് ദിവസത്തിനുള്ളിൽ എൻഎച്ച്-53 ല്‍ 75 കിലോമീറ്റർ റോഡ് നിര്‍മ്മിച്ചാണ് രാജ്യം ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. അമരാവതി-അകോല ഹൈവേയിലെ ഈ ഭാഗത്തിന്‍റെ നിര്‍മ്മാണം ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച് ചൊവ്വാഴ്ച പൂർത്തിയായി.
റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിന്‍റെ വിവരം പങ്കുവെച്ചത്. ഹൈവേയുടെ ചിത്രവും ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു. ദേശീയപാത-53 ഹൈവേ ഇന്ത്യയിലെ ധാതു നിക്ഷേപ പ്രദേശങ്ങളയും ഇതിന്‍റെ അനുബന്ധ പട്ടണങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നു പോകുന്നത്.