ഉദ്യോഗസ്ഥരുടെ അനാസ്ഥ; റേഷനരി നഷ്ടമായിത് 9 ലക്ഷം കുടുംബങ്ങൾക്ക് 

ആലപ്പുഴ: ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം 9 ലക്ഷം കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന റേഷനരി നഷ്ടമായി. സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ 18.51 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അരിവിതരണമാണ് കഴിഞ്ഞമാസം പാളിയത്. സിവില്‍സപ്ലൈസ് റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതോടെയാണ് ഇത്രയും വലിയ നഷ്ട്ടം ഉണ്ടായത്.

92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം പേര്‍ക്കു മാത്രമാണ് ഒക്ടോബറില്‍ റേഷന്‍ നല്‍കാനായത്. ശരാശരി 83 ലക്ഷം പേര്‍ക്ക് അരി നല്‍കുന്ന സ്ഥാനത്താണിത്. പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ. പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്. ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ. വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേക്കും നീട്ടണമെന്നു വ്യാപാരികളാവശ്യപ്പെട്ടെങ്കിലും അതിനനുവദിച്ചില്ല. ഇതോടെ കാര്‍ഡുടമകള്‍ക്ക് അരി നഷ്ടമായി.

എഫ്.സി.ഐ.യില്‍നിന്ന് കൃത്യമായി സംസ്ഥാനം അരിയേറ്റെടുക്കാത്തതും ഏറ്റെടുക്കുന്നത് സപ്ലൈകോ, എന്‍.എഫ്.എസ്.എ. ഗോഡൗണില്‍നിന്ന് റേഷന്‍കടകളിലെത്തിക്കാത്തതുമാണ് ഇത്തരം വലിയ നഷ്ട്ടങ്ങൾക്ക് കാരണം. അരിയെത്തിക്കാന്‍ വൈകിയാല്‍ അടുത്തമാസത്തെ ഏതാനും ദിവസങ്ങള്‍കൂടി മുന്‍മാസത്തെ റേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, മാസമാദ്യംതന്നെ അരിയെത്തിക്കുമെന്നു പ്രഖ്യാപിച്ച് ഇതു മാസങ്ങള്‍ക്കുമുന്‍പ് നിര്‍ത്തലാക്കിയിരുന്നു. കുറച്ചുകാലം കൃത്യമായി അരിയെത്തിയിരുന്നു.