എകെ ആന്റണിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി നടത്തിയ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണിയെന്നും മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

അമ്പലത്തില്‍ പോകുന്നവരും കാവിമുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താന്‍ മുമ്പേ പറഞ്ഞതാണ്. ആന്റണിയെ പോലെ മുതിര്‍ന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമാണെന്നും ശരിയായ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ചന്ദനക്കുറിയെ മൃദുഹിന്ദുത്വവുമായി ബന്ധിപ്പിക്കുന്നത് ബിജെപിയെ സഹായിക്കുമെന്നും ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍പോയാല്‍, നെറ്റിയില്‍ തിലകംചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ടെന്നും ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.