400 കോടിയുടെ ലഹരിയുമായെത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഗുജറാത്തില്‍ പിടികൂടി

ഗുജറാത്തിൽ 400 കോടിയുടെ ലഹരിയുമായെത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് തീവ്രവാദ വിരുദ്ധ സേന പിടികൂടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ അല്‍ ഹുസൈനി എന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ പിടികൂടിയെന്ന് ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ബോട്ട് കച്ചിലെ ജാഖു തീരത്തെത്തിച്ചു. ഈ വര്‍ഷം ആദ്യം 150 കോടി വിലവരുന്ന മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടിയിരുന്നു. ഗുജറാത്തിലെ മോര്‍ബിയില്‍ നിന്ന് 600 കോടിയുടെ ലഹരിയും ഗുജറാത്ത് എടിഎസ് കഴിഞ്ഞ മാസം പിടികൂടി. സെപ്റ്റംബറില്‍ മുദ്ര തുറമുഖത്തുനിന്ന് 21,000 കോടിയുടെ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്. അഫ്ഗാനില്‍ നിന്നെത്തിയ 3000 കിലോ ഹെറോയിനാണ് അന്ന് പിടികൂടിയത്.