പാര്‍ട്ട് ടൈം ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

ചെറുതോണി: പാര്‍ട്ട് ടൈം ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നെടുംപറമ്പ് വലിയപറമ്പില്‍ വീട്ടില്‍ ഹയറുന്നിസ (45), കീഴ്മുറി എടക്കണ്ടന്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍ (19), വലിയോറ കാവുങ്കല്‍ വീട്ടില്‍ ഉബൈദ് (33) എന്നിവരെ ഇടുക്കി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇടുക്കി സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

മലപ്പുറം ചെറുവട്ടൂര്‍ സ്വദേശി പുളിക്കുഴിയില്‍ റഫീക്ക് (36), മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇര്‍ഷാദ് (29) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡുചെയ്തു.