പത്തനംതിട്ടയിൽ പട്ടാപ്പകല്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി, ആറു പവന്റെ മാലയും പണവും കവര്‍ന്നു

പത്തനംതിട്ട ∙ മൈലപ്രയിൽ പട്ടാപ്പകൽ വയോധികനായ വ്യാപാരിയെ വ്യാപാരസ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ്(73) കൊല്ലപ്പെട്ടത്. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നിരിക്കുന്നത്.

ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ചുപോകാറാണ് പതിവ്. ജോര്‍ജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ചെറുമകന്‍ വൈകിട്ട് അഞ്ചരയോടെ എത്തുമ്പോഴാണ് കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും മൃതദേഹം കാണപ്പെട്ടത്. കടയിലെ സാധനങ്ങള്‍ പുറത്തേക്ക് ഇറക്കി വച്ചിരിക്കുകയാണ്. കടയുടെ ഉള്‍വശത്ത് ധാരാളം സ്ഥലമുണ്ട്. പുറമേ നിന്ന് നോക്കിയാല്‍ കടയില്‍ എന്തു നടക്കുന്നുവെന്ന് അറിയാന്‍ കഴിയില്ല. മകന്‍ ഷാജി ജോര്‍ജ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ നിലവിലെ സെക്രട്ടറിയാണ്. പ്രഫഷണല്‍ മോഷ്ടാക്കളാണ് പിന്നിലെന്ന് കരുതുന്നു.

സ്വന്തം കെട്ടിടത്തിലാണ് കട പ്രവര്‍ത്തിക്കുന്നത്. കടയ്ക്കുളളില്‍ സിസിടിവിയുണ്ട്. പക്ഷേ, ഇത് ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ട നിലയിലാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.