ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം, വിയോഗം ഞെട്ടിപ്പിക്കുന്നതാണ്, മുഖ്യമന്ത്രി

തിരുവനന്തപുരം:ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ മതേതര ഐക്യം ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം.