പിണറായിയുടേത് കാല്‍ കാശിന് കൊള്ളാത്ത സർക്കാർ – പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം . കാല്‍ കാശിന് കൊള്ളാത്ത സർക്കാരാണ് പിണറായി വിജയന്റേതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കേരളം ഭരിക്കുന്നത് ജനവിരുദ്ധ നയങ്ങള്‍ മാത്രം പിന്തുടരുന്ന സര്‍ക്കാരാണ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ. കൃഷ്ണദാസ് ആരോപണം ഉന്നയിച്ചത്.

വെള്ളക്കരം, വൈദ്യുതി നിരക്ക്, ഇന്ധന നികുതി വര്‍ദ്ധന തുടങ്ങി ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. പണിയെടുക്കുന്നവര്‍ക്ക് കൂലി പോലും കൊടുക്കുന്നില്ലെന്നതാണ് പിണറായി സര്‍ക്കിരിന്റെ മറ്റൊരു സവിശേഷത. ഒരു രംഗത്തും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണിത്. ഇടത് ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അമര്‍ഷത്തിലാണ്. എംവി ഗോവിന്ദന്റെ യാത്രയില്‍ നിന്നും അണികള്‍ പോലും ഇറങ്ങി പോയത് സര്‍ക്കാരിനോടുള്ള പ്രതിഷേധമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

മതപുരോഹിതന്‍മാര്‍ പിണറായി സര്‍ക്കാരിനെതിരെ രംഗത്ത് വരാന്‍ കാരണം, ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ്. തലശ്ശേരി ബിഷപ്പിന്റെ അഭിപ്രായം പൊതു വികാരമാണ്. ഇനിയും സിപിഎമ്മിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്നാണ് റബര്‍ കര്‍ഷകര്‍ പറയുന്നത്. താമരശ്ശേരി ബിഷപ്പും തലശ്ശേരി ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളല്ലാതെ കേരളത്തില്‍ ഒന്നും നടക്കുന്നില്ല. എംവി ഗോവിന്ദന് ജാഥയില്‍ പറയാന്‍ ദേശീയപാത വികസനം മാത്രമേയുള്ളൂ. അതും മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതാണെന്ന് മാത്രം. കേരളം തിരിച്ചറിവിന്റെ പാതയിലാണ് ഇവിടെയും രാഷ്ട്രീയമാറ്റമുണ്ടാവും. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സിപിഎം രാഹുലിന്റെ കാര്യത്തില്‍ പ്രകടിപ്പിക്കുന്നത് – പി.കെ. കൃഷ്ണദാസ് പറഞ്ഞു.