നമുക്ക് വോട്ട് വേണം, അതിന് ബി.ജെ.പിക്കാരെ പോയിക്കാണാന്‍ ഞാന്‍ തയാറാണ്; പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: മുസ്‌ലിം ലീഗിന് ബി.ജെ.പിയുടെ വോട്ടും ആവശ്യമാണെന്ന് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നു.. തെരഞ്ഞടുപ്പ് സമയത്തെ സംഭാഷമാണ് ഇപ്പോള്‍  പുറത്ത് വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബി.ജെ.പിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്.

”നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്‌നമല്ല. നമുക്ക് വോട്ട് വേണം.അതിന് ആളുകളൊക്കെ വോട്ട് ചെയ്യണം. ബി.ജെ.പിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍, ആ ബി.ജെ.പിക്കാരനെ ഞാന്‍ പോയിക്കാണാന്‍ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കണം,” ഓഡിയോയില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ലീഗിന്റെ ഒരു പ്രാദേശിക നേതാവുമായി പി.എം.എ സലാം ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്.