സുപ്രിയയില്‍ നിന്നും പകര്‍ത്തണമെന്ന് കരുതുന്ന ക്വാളിറ്റി, തുറന്ന് പറഞ്ഞ് പൂര്‍ണിമ

മലയാളികളുടെ പ്രിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് നടി. ഇപ്പോള്‍ തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ഇന്ദ്രജിത്ത് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടമുള്ള ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍, പിന്നെ സിറ്റി ഓഫ് ഗോഡിലെ കഥാപാത്രം, പയസ് ഇതൊക്കെയാണ്. വീട്ടില്‍ ഏറ്റവും കുസൃതി നക്ഷത്രയാണ്. വികൃതി എന്നതല്ല അവളുടെ ഊര്‍ജമാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. ചെറുപ്പവും കുറുമ്പും എനര്‍ജിയുമൊക്കെ വൈബാണെന്നാണ് പൂര്‍ണിമ പറയുന്നത്.

സുപ്രിയയില്‍ നിന്നും പകര്‍ത്തണമെന്ന് കരുതുന്ന ക്വാളിറ്റി എന്താണ് എന്ന ചോദ്യത്തിനും പൂര്‍ണിമ മറുപടി പറയുന്നുണ്ട്. സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റര്‍ ആണവള്‍. ഓരോ കാര്യത്തേയും പ്ലാന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഗോളിലേക്ക് എത്തും. പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്ത്വവും ഉണ്ടല്ലോ. എല്ലാദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്‌ബോള്‍ ഈസിയാണെന്ന് തോന്നും. പ്രിവിലേജുണ്ട്. ശരിയാണ്. ജീവിതം ഈസിയാണ്. പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്. സുപ്രിയയെ ശരിക്കും ബോംബെയില്‍ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം. പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ഇതിന് പൂര്‍ണിമയുടെ മറുപടി.

പൃഥ്വിരാജ് എന്ന നടനെയാണോ പൃഥ്വിരാജ് എന്ന സംവിധായകനെയാണോ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. നടന്‍ എന്ന നിലയില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ അവ രണ്ടിനേയും അളക്കുക സാധ്യമല്ല. സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് വരാനുണ്ട്. താരതമ്യം ചെയ്യുന്നത് നേരത്തെയാകുമെന്ന് പൂര്‍ണിമ അഭിപ്രായപ്പെടുന്നു. പൃഥ്വിയും ഇന്ദ്രനും കുറേ നാളുകള്‍ക്ക് ശേഷമാണ് കാണുക. അപ്പോള്‍ സീരിയസായിട്ടായിരിക്കില്ല സംസാരിക്കുകയെന്നും ആ നിമിഷം ആസ്വദിക്കുകയായിരിക്കും ചെയ്യുകയെന്നും പൂര്‍ണിമ പറയുന്നു.