പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍; സര്‍ക്കാര്‍ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാന്‍ നടപടി തുടങ്ങി

കോഴിക്കോട്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാന്‍ നടപടി തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫിസുകളും വില്ലേജ് ഓഫിസുകളും വഴിയാണ് വിവരം ശേഖരിക്കുന്നത്.

അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് റജിസ്ട്രാര്‍ ഓഫിസുകളിലുമെത്തി. പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാര്‍ക്കു കൈമാറാനാണു നിര്‍ദേശം. ജില്ലാ രജിസ്ട്രാര്‍ ഇതു രജിസ്‌ട്രേഷന്‍ ഐജിക്കു കൈമാറണം. ഓരോ താലൂക്ക് പരിധിയിലെയും പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസില്‍ദാര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്.

വില്ലേജ് ഓഫിസര്‍മാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികള്‍ ആരംഭിക്കും. 2022 സെപ്റ്റംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ ഡിസംബര്‍ 23ന് കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡീ ചീഫ് സെക്രട്ടറി ഡോ വി വേണു നടപടി വൈകിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നടപടികളിലെ പുരോഗതി അറിയിക്കാന്‍ കേസ് 18ന് വീണ്ടും പരിഗണിക്കുന്നുണ്ട്.