ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോയ കാലമായിരുന്നു അത്, ജീവിതത്തിലെ 20 വര്‍ഷമാണ് നഷ്ടമായത്, പ്രിയങ്ക പറയുന്നു

വര്‍ഷങ്ങളായി തന്റെ ജീവിതത്തില്‍ വലിയൊരു തെറ്റായി കിടന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് പ്രിയങ്ക അനൂപ്. 20 വര്‍ഷം മുമ്പ് സത്യം തിരിച്ചെത്തുമെന്ന് പറഞ്ഞായിരുന്നു പ്രിയങ്ക ഇറങ്ങിയത്. ഇത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താരം. ആള്‍മാറാട്ടം നടത്തി തന്റെ കൈയ്യില്‍ നിന്നും പണം തട്ടാനായി ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കാവേരി പ്രിയങ്കയ്ക്കെതിരെ പരാതി നല്‍കിയത്. 2004 ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു വിധിവന്നത്.

കേരളത്തിലെ പ്രമുഖ വാരികകളിലൊന്നില്‍ മകളെക്കുറിച്ചുള്ള അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് നല്‍കാതിരിക്കണമെങ്കില്‍ 5 ലക്ഷം നല്‍കണമെന്നും പറഞ്ഞ് തന്നെ ഒരാള്‍ വിളിച്ചതായി പ്രിയങ്ക കാവേരിയുടെ അമ്മയെ അറിയിച്ചിരുന്നു. മാഗസിനുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു വാര്‍ത്തയില്ലെന്ന വിവരമായിരുന്നു ലഭിച്ചത്. ഫോണില്‍ വിളിച്ചയാളെക്കുറിച്ചായിരുന്നു പിന്നീട് പോലീസ് അന്വേഷിച്ചത്. 3 ലക്ഷം നല്‍കാനായി വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. പണം കൈമാറുന്നതിനിടയിലായിരുന്നു പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.

ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ക്രൂശിക്കലുകള്‍ സിനിമ-സീരിയലുകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് വരെ എത്തിയിരുന്നു. ജീവിതത്തിലെ 20 വര്‍ഷമാണ് നഷ്ടമായത്. ഇത്തരം കേസുകളില്‍ വൈകി വിധി പറയുന്നത് ഖേദകരമായ കാര്യമാണ്. സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് വിഷമഘട്ടം അതിജീവിച്ചത്. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോയ കാലമായിരുന്നു അത്. ജീവിതത്തിലെ നല്ല പ്രായമാണ് കടന്ന് പോയതെങ്കിലും അതേക്കുറിച്ചോര്‍ത്ത് ഇന്ന് തനിക്ക് വിഷമമില്ലെന്ന് പ്രിയങ്ക പറയുന്നു. ഭര്‍ത്താവും അമ്മയുമാണ് കോടതി കയറി ഇറങ്ങാന്‍ കൂടെനിന്നത്. ഭര്‍ത്താവിന്റെ കുടുംബക്കാരും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരിയും കുടുംബവും വരെ ആ സമയത്ത് ഇതേക്കുറിച്ചുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്.

എവിടെയെങ്കിലും പോവുമ്പോള്‍ തന്നെ പരിചയപ്പെടുത്തുമ്പോള്‍ ഇത് ആ നടിയല്ലേ എന്ന തരത്തിലാണ് ചോദ്യങ്ങള്‍. സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നു. സുഹൃത്ത് എന്ന നിലയിലായിരുന്നു ഇതേക്കുറിച്ച് കാവേരിയുടെ കുടുംബത്തെ അറിയിച്ചത്. അത്രയും അടുപ്പമായിരുന്നു ആ കുടുംബത്തിനോടുണ്ടായിരുന്നത്. കേസിന് ശേഷം അവരുമായി സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക പറയുന്നു.