സില്‍വര്‍ ലൈന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്

സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്. കൊടിക്കുന്നില്‍ സുരേഷ് എംപിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതാണിത്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്ന് വിനയ ത്രിപാഠി. വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെന്നും ബോര്‍ഡ് ചെയര്‍മാന്‍

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതില്‍. സില്‍വര്‍ ലൈന്‍ സര്‍വേയുടെ പേരില്‍ റെയില്‍വേ കല്ലിടാന്‍ പാടില്ലെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നതാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ഇന്ന് നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കെ റെയിലില്‍ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളാണ്. അതുകൊണ്ട് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണം. ഇക്കാര്യത്തില്‍ വ്യക്തയില്ല. ഡിപിആര്‍ പരിഗണനയിലാണ്, റെയില്‍വേ ഭൂമിയില്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേ മുന്‍കൂര്‍ നോട്ടീസോ, അറിയിപ്പോ പ്രസിദ്ധീകരിച്ചതിന് ശേഷമാണോ, സാമൂഹിക പഠനം നടത്താന്‍ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകള്‍ നിയമാനുസൃത വലുപ്പമുള്ളതാണോ, സില്‍വര്‍ലൈന്‍ പുതുച്ചേരിയിലുടെ കടന്നുപോകുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.