വിവാഹശേഷം എല്ലാം രാജേഷേട്ടനായിരുന്നു, അദ്ദേഹത്തെ വിട്ടൊരു ലോകം ഉണ്ടായിരുന്നില്ല, മനസ് തുറന്ന് രാജേഷ് പിള്ളയുടെ ഭാര്യ

മലയാള സിനിമയില്‍ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ട്രാഫിക്. രാജേഷ് പിള്ളയായിരുന്നു ചിത്രം ഒരുക്കിയത്. ട്രാഫിക് കൂടാതെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മിലി, വേട്ട എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2016 ഫെബ്രുവരിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ വെച്ചായിരുന്നു രാജേഷ് പിള്ളയുടെ മരണം. അദ്ദേഹത്തിന്റെ മരണ ശേഷം ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഭാര്യ മേഘ. ഇപ്പോള്‍ ആ കടുത്ത സങ്കട നാളുകളെ അതിജീവിച്ചതിനെ കുറിച്ചും സഹസംവിധായിക എന്ന പുതിയ റോളിനെ കുറിച്ചും മേഘ ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയാണ്.

മേഘയുടെ വാക്കുകള്‍ ഇങ്ങനെ, 2005 -ലായിരുന്നു വിവാഹം. വിവാഹശേഷം ഫോക്കസ് മുഴുവന്‍ രാജേഷ് ചേട്ടനിലായിരുന്നു. രാജേഷേട്ടനെ വിട്ടൊരു ലോകമേ ഉണ്ടായിരുന്നില്ല. അദ്ദേഹം വേര്‍പിരിഞ്ഞതോടെ വല്ലാത്തൊരവസ്ഥയിലായിരുന്നു. ഒരാളെ കണ്ട് സംസാരിച്ചാല്‍ പോലും, ആ മനുഷ്യനോട് ഞാന്‍ സംസാരിച്ചു എന്ന കാര്യം പോലും മനസിലുണ്ടാകാത്ത അവസ്ഥ. പതിയെ പതിയെ വിഷാദത്തെ മറി കടക്കാന്‍ ശ്രമിക്കുകയായിരുന്നു്.

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. രാജേഷേട്ടന്റെ കസിനും ഞാനും ഒന്നിച്ചാണ് പഠിച്ചിരുന്നത്. അവളെ കാണാനായി ഇടയ്ക്ക് അദ്ദേഹം ഹരിപ്പാട് വരാറുണ്ടായ സമയങ്ങളിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. കണ്ട് ഇഷ്ടപ്പെട്ട ഞങ്ങള്ര്‍ ആറുമാസത്തോളം ഫോണില്‍ സംസാരിച്ചാണ് അടുപ്പത്തിലായത്. നീണ്ടകാലത്തെ പ്രണയമൊന്നുമായിരുന്നില്ല. പിന്നെ അദ്ദേഹത്തിന്റെ അച്ഛന് പ്രായമേറുന്നതുകൊണ്ട് ഉടനെ വിവാഹം നടത്താനായിരുന്നു തീരുമാനം. പക്ഷേ എന്റെ വീട്ടില്‍ ചേച്ചിയുടെ കല്യാണം കഴിയാത്തതിനാല്‍ കുറച്ചുകൂടെ സമയം വേണമായിരുന്നു. വേറെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു.

രാജേഷ് ചേട്ടന് ആദ്യ ഭാര്യ സിനിമയായിരുന്നുവെന്ന് പറയാം. അത്രയ്ക്ക് പാഷനായിരുന്നു. എന്നെയും സിനിമാ പ്രേമിയാക്കിയത് രാജേഷ് ചേട്ടനാണ്. അദ്ദേഹം എല്ലാ ഭാഷകളിലുമുള്ള സിനിമകളും കാണുമായിരുന്നു. കൊറിയന്‍, ചൈനീസ് സിനിമകളൊക്കെ സബ്ടൈറ്റില്‍ ഇട്ട് കാണും. അതിനാല്‍ വിവാഹശേഷം സിനിമ തന്നെയായി എന്റെ ജീവിതം. സിനിമ കാണുമ്പോള്‍ ഞാന്‍ കൂടെ ഇരിക്കണം എന്നത് അദ്ദേഹത്തിന് എപ്പോഴും നിര്‍ബന്ധമായിരുന്നു. ചിലപ്പോഴൊക്കെ രാത്രി 10 മണി മുതല്‍ രാവിലെ അഞ്ചു മണിവരെയൊക്കെ ഇരുന്ന് സിനിമ കാണും. ഒരുദിവസം ചുരുങ്ങിയത് നാല് സിനിമകളെങ്കിലും കാണും. അദ്ദേഹത്തോടൊപ്പം സിനിമ കണ്ടാണ് എനിക്ക് താല്‍പര്യമായി തുടങ്ങിയത്.

അദ്ദേഹം ഇല്ലാതായ ശേഷം ചില സന്ദര്‍ഭങ്ങളില്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടും. ജീവിതത്തില്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുടുംബവും കൂട്ടുകാരും ഒപ്പമുള്ളതു കൊണ്ടുമാത്രമാണ് മാനസികമായി എനിക്ക് പിടിച്ചുനില്‍ക്കാന്‍ എനിക്ക് കഴിയുന്നത്. മനസ്സ് മാറ്റാന്‍ ഞാന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സില്‍ ചേര്‍ന്നു. അപ്പോള്‍ പഠിക്കാനേറെയുണ്ടായിരുന്നു. ശേഷം ‘യൂറോ കിഡ്‌സി’ ല്‍ ജോലിയില്‍ പ്രവേശിച്ചു. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. അവരോട് സംസാരിച്ചിരിക്കുമ്പോഴും ഇടപഴകുമ്പോഴും ഞാനും ഏറെ ഹാപ്പിയാകും. അങ്ങനെ പതുക്കെ പതുക്കെ മനസ് ശാന്തമാകുകയായിരുന്നു. ഒപ്പം നൃത്ത പഠനവും സിനിമയുമുണ്ട്. രാജേഷേട്ടന്റെ സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ കാണെക്കാണെ സിനിമയില്‍ സഹ സംവിധായികയായത്. ആദ്യം എനിക്ക് ഭയങ്കര പേടിയായിരുന്നു, ആദ്യം ഞാന്‍ സിനിമയുടെ സംവിധായകന്‍ മനു അശോകന്റെ ഭാര്യ ശ്രേയയോടൊപ്പം വസ്ത്രാലങ്കാരമാണ് ശ്രദ്ധിച്ചത്. പിന്നീട് സഹസംവിധാനത്തിലേക്ക് കടന്നു. എല്ലാവരും കാര്യങ്ങള്‍ പറഞ്ഞുതരുന്നതിനാല്‍ കുഴപ്പമൊന്നുമില്ലാതെപോയി. സംവിധാനം ചെയ്യുകയെന്ന ആഗ്രഹം മനസിലുണ്ട്, പക്ഷേ ഉടനെയൊന്നുമില്ല, ഏറെ പഠിക്കാനുണ്ട്. അതിനുശേഷമേ സ്വതന്ത്രമായി സിനിമ ചെയ്യുന്ന കാര്യം ആലോചിക്കുകയുള്ളൂ.