മുഖ്യമന്ത്രിയുടെ ശ്രദ്ധ മരപ്പട്ടി മൂത്രമൊഴിക്കുന്നതിലാണ് , ശമ്പളം കൊടുക്കുന്നതിലല്ല, രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശമ്പളം കൊടുക്കാത്തത്തിൽ അല്ല മരപ്പട്ടി മൂത്രമൊഴിക്കുന്നതിലാണ് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവും ആയ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രമേശ് ചെന്നിത്തല രം​ഗത്തെത്തിയത്.

ചരിത്രത്തിലാദ്യമായി മൂന്നാം ദിവസവും ശമ്പളം കിട്ടാതിരിക്കുന്ന ഗുരുതരമായ അവസ്ഥയുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല, സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം, മന്ത്രിമാര്‍ക്കെല്ലാം ശമ്പളം കിട്ടി, മാന്യത ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ ശമ്പളം വാങ്ങിക്കരുതായിരുന്നു. അനാവശ്യ ചെലവ്, ധൂർത്ത്, നികുതി പിരിവില്ലായ്മ എല്ലാമാണ് ഈ അവസ്ഥയിൽ എത്തിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു ക്ഷേമ പ്രവർത്തനവും നടത്തുന്നില്ല, മാർച്ച്‌ 31 വരെ ശമ്പളം കൊടുക്കാതിരുന്നാൽ അടുത്ത സാമ്പത്തിക വർഷം കടമെടുക്കാം, അതിന് കാത്തിരിക്കാം, ബാലഗോപാൽ രണ്ടു താഴിട്ട് ട്രഷറി പൂട്ടിയിരിക്കയാണ്, അതീവ ഗുരുതര സാമ്പത്തിക തകർച്ചയിലേക്ക് കേരളം പോകുന്നു എന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്നും ചെന്നിത്തല.