റിഫ നോക്കിനില്‍ക്കേ മറ്റൊരു പെണ്ണിന്റെ കൈപിടിച്ച് മെഹ്നാസ് പോയി; കുഞ്ഞിനെയും ഉപദ്രവിക്കുമായിരുന്നുവെന്ന് റിഫയുടെ സഹോദരന്‍

കൊച്ചി: മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിന് മുമ്പും കുഞ്ഞിനോടും റിഫയോടെ ഭര്‍ത്താവ് മെഹ്നാസ് മോശമായിട്ടായിരുന്നു പെരുമാറിയിരുന്നതെന്ന് സഹോദരന്‍ റിജിന്‍. വീഡിയോ ഗെയിമായ പബ്ജിയ്ക്ക് അടിമയായ മെഹ്നാസ്, ഗെയിം കളിച്ചുകൊണ്ടിരിക്കെ അടുത്തേക്ക് വന്ന കുട്ടിയ തട്ടിത്തെറിപ്പിക്കുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ടെന്ന് റിജിന്‍ പറഞ്ഞു.

‘റിഫയുടെ ഫോണും ഡ്രസ്സുകളും ഇപ്പോള്‍ മെഹ്നാസിന്റെ കയ്യിലാണ് ഉള്ളത്. ഒരു ഷോള്‍ മാത്രം വീട്ടില്‍ വെച്ചിട്ടുണ്ട്. മനഃപൂര്‍വ്വം വെച്ച് പോയതാവാനാണ് സാധ്യത. ദുബായിലേയ്ക്ക് പോകും മുമ്പ് ലഭിച്ച ഡ്രസ്സിന്റെ ഷോള്‍ ആണത്. കുഞ്ഞിന്റെ സര്‍ട്ടിഫിക്കറ്റുകളും റിഫയുടെ സര്‍ട്ടിഫിക്കറ്റുകളടക്കം മെഹ്നാസിന്റെ കയ്യിലാണ് ഉള്ളത്’, റിജിന്‍ ആരോപിച്ചു. ‘മരണത്തിന് മുമ്പ് മെഹ്നാസ് റിഫയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നുള്ളത് കുറേയൊക്കെ ഇപ്പോഴാണ് അറിയിയുന്നത്. അന്ന് അറിഞ്ഞ് ചോദ്യം ചെയ്യുമ്പോഴൊക്കെ നീ ഇടപെടേണ്ട എന്നായിരുന്നു റിഫ തന്നെ പറയാറുണ്ടായിരുന്നത്. റിഫ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈയ്യിലുണ്ട്. ആ സ്ഥാപനത്തില്‍ മെഹ്നാസും സുഹൃത്ത് ജംഷാദും മറ്റൊരു സ്ത്രീ സുഹൃത്തും കൂടി വന്നിട്ടുണ്ടായിരുന്നു. ഇവര്‍ മുന്ന് പേരും മാറി നിന്ന് സംസാരിച്ച ശേഷം മെഹ്നാസ് റിഫയെ കൈകൊണ്ട് തട്ടുന്നുണ്ടായിരുന്നു. ഇതിന് ശേഷം അവള്‍ കരയുന്നതും, സ്ത്രീ സുഹൃത്തിന്റെ കൈയ്യും പിടിച്ച് മെഹ്നാസ് പോകുന്നതും നോക്കി റിഫ കരയുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്’, റിഫയുടെ സഹോദരന്‍ പറഞ്ഞു.

‘റിഫ ജോലിയ്ക്കായി പോകുമ്പോള്‍ കുഞ്ഞ് മെഹ്നാസിനൊപ്പമായിരുന്നു. നാട്ടിലായിരുന്നപ്പോഴും ദുബായിലായിരുന്നപ്പോഴും കുട്ടിയെ മെഹ്നാസ് ശ്രദ്ധിച്ചിരുന്നില്ല. കുഞ്ഞിന് അവിടെവെച്ച് വൈദ്യുത ഷോക്ക് ഏല്‍ക്കുന്ന അവസ്ഥപോലും ഉണ്ടായിരുന്നു. കുഞ്ഞ് ഉറങ്ങാതിരിക്കാന്‍ വെള്ളത്തില്‍ ഇറക്കിവെക്കാറുണ്ടായിരുന്നു. കുഞ്ഞുമായി മെഹ്നാസിന് വലിയ അടുപ്പമുണ്ടായിരുന്നില്ല’, റിജിന്‍ പറയുന്നു.

റിഫ മരിച്ച് മൂന്നാം ദിവസത്തിന് ശേഷം മെഹ്നാസ് വീട്ടില്‍ വരികയോ കുടുംബവുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞിരുന്നു. ‘മെഹ്നാസും അയാളുടെ കുടുംബവുമൊന്നും മരണത്തിന് ശേഷം ആരോടും സംസാരിക്കുമായിരുന്നില്ല. താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ പോലും അയാള്‍ വന്നിരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത ഒരാളാണെങ്കില്‍ പേടിക്കേണ്ടതില്ലല്ലോ.മരണത്തിന് മുമ്പ് മെഹ്നാസ് റിഫയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഒരു മാളില്‍ വെച്ച് തമ്മില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. നാട്ടില്‍ വെച്ച് ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് എല്ലിന് പരുക്ക് പറ്റിയിരുന്നു.’ വിവാഹത്തിന് മുമ്പ് കോഴിക്കോട് ഒരു മാളില്‍ വെച്ച് സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മര്‍ദ്ദിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മുമ്പില്‍ പോലും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അഭിഭാകന്‍ പറഞ്ഞിരുന്നു.