ആക്രമണം നടത്തിയവരെ പിടികൂടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് റഷ്യന്‍ സൈന്യം വീടിനുള്ളിലേക്ക് ഇരച്ചുകയറി മുപ്പത്തിമൂന്നുകാരനായ മൈക്കോളയും സഹോദരന്മാരെയും പിടിയിലാക്കുന്നത്. ഇവരുടെ വീടിന് സമീപത്തുവെച്ച് റഷ്യന്‍ സൈനികസംഘത്തിനു നേര്‍ക്ക് ബോംബ് ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് കുലിഷെന്‍കോ സഹോദരന്മാരിൽ റഷ്യന്‍ സൈനികര്‍ക്കു സംശയം തോന്നിയത്.
ഇതോടെ മൈക്കോളയെയും രണ്ടു സഹോദരന്മാരെയും റഷ്യന്‍ സംഘം ഒരു ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി. ബോധം നഷ്ടമാകുന്നിടംവരെ റഷ്യന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മൂന്നു സഹോദരന്മാരുടെയും കണ്ണുകള്‍ മൂടിക്കെട്ടി ബന്ധിച്ച് സൈനിക വാഹനത്തില്‍ കയറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.
ശേഷം പിറകില്‍നിന്ന് വെടിയുതിർത്തു മൂത്ത സഹോദരന്‍ ദിമിത്രോ നിലത്തേക്ക് വീണു. പിന്നാലെ യെവ്‌ഹെനും വീണു. തുടര്‍ന്ന് മൈക്കോളയ്ക്കു നേര്‍ക്ക് വെടിയുതിര്‍ക്കപ്പെട്ടു. മൈകോളയുടെ കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട വലതുചെവിയുടെ അരികിലൂടെ പുറത്തുപോയി. രക്ഷപ്പെടാനുള്ള അവസാനമാര്‍ഗം മരിച്ചതായി അഭിനയിക്കുകയാണെന്ന് ഇതോടെ മൈകോളയ്ക്ക് മനസ്സിലായി. തുടര്‍ന്ന് മൈകോള മരിച്ചതായി നടിച്ചു.
മൂന്നുപേരും വീണതോടെ റഷ്യന്‍ സൈനികര്‍ ഇവരുടെ ശരീരങ്ങള്‍ കുഴിയിലേക്ക് ഇട്ട് മേലെ ചെളിയും നിറച്ച ശേഷം മടങ്ങി. പക്ഷെ കൈകളും മുട്ടും ഉപയോഗിച്ച് കുഴിക്കു പുറത്തെത്തി. കുഴിയില്‍നിന്ന് കരകയറിയ മൈകോള ഒരുവിധത്തില്‍ സമീപത്തെ വീട്ടിലെത്തി. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ മൈകോളയെ പരിചരി ച്ചതിലൂടെ ജീവൻ തിരിച്ചു കിട്ടി.