എങ്ങനെയെങ്കിലും കേരളത്തിൽ പച്ച പിടിപ്പിക്കാനാണ് സംഘികൾ നോക്കുന്നത്, ഷിംന അസീസ്

സംഘപരിവാറിന് പറ്റിയ മണ്ണായി ഇന്ത്യയെ മാറ്റുന്നതിന്റെ എല്ലാ വിധ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്ന് ഡോ ഷിംന അസീസ്. കാണുന്നതിൽ മുഴുവൻ ശിവലിംഗത്തെ തിരഞ്ഞും തിരയുന്നവരെ പരിഹസിച്ചും നടക്കുന്നതിനിടയിൽ മറുവശത്ത് പെട്രോളിനും ഡീസലിനും വില കൂടുന്നുണ്ടെന്ന് ഡോ സോഷ്യലമ‍ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ നിന്നും നമ്മുടെ കണ്ണിൽ പൊടിയിടുന്നതിനാണ് മസ്ജിദിലെ ഫൗണ്ടൻ ശിവലിംഗമാകുന്നതും അതിന്റെ പിറകെ ഒച്ചയും വിളിയും ഉണ്ടാകുന്നതും. സംശയമുണ്ടോ? കാണുന്നതിൽ മുഴുവൻ ശിവലിംഗത്തെ തിരഞ്ഞും തിരയുന്നവരെ പരിഹസിച്ചും നടക്കുന്നതിനിടയിൽ മറുവശത്ത് പെട്രോളിനും ഡീസലിനും വില കൂടുന്നുണ്ട്. എൽപിജിക്ക് തൊട്ടാൽ പൊള്ളുന്ന വിലയാകുന്നുണ്ട്. ഉത്തർപ്രദേശിൽ മകളുടെ കല്യാണത്തിന് തൊട്ട് മുൻപ്, മകനെ പശുവിറച്ചിയുടെ പേരിൽ കൈകാര്യം ചെയ്യാൻ വന്ന പോലീസിനെ തടഞ്ഞ അമ്മ വെടി കൊണ്ട് മരിച്ചിട്ടുണ്ട്. സംഘപരിവാറിന് പറ്റിയ മണ്ണായി ഇന്ത്യയെ മാറ്റുന്നതിന്റെ എല്ലാ വിധ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്.

കാണ്ഡം കാണ്ഡമായി ദേശസ്നേഹവും സവർക്കർ സ്മരണയും പശു ആരാധനയും മുസ്ലിം വിരോധവും ഒച്ചിന്റെ കൊഴുപ്പ് പോലെ ദേഹത്ത് പറ്റുന്നത് നമ്മൾ അറിയാതെ പോകുന്നതൊന്നുമല്ല. നമുക്ക് പ്രതികരിക്കാൻ വയ്യ, അല്ലെങ്കിൽ ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന് നമ്മളങ്ങ് ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. ഡെമോക്ലീസിന്റെ വാള് കണക്ക് ഇതെല്ലാം നമ്മുടെ മണ്ടക്ക് മീതെ തൂങ്ങി കിടപ്പുണ്ട് എന്നും, ഇതെല്ലാം ഏതു വിധേനയും കേരളത്തിലും പച്ച പിടിപ്പിക്കാനാണ് സംഘികൾ നോക്കുന്നത് എന്നും നമ്മൾ ശ്രദ്ധിക്കുന്നതേയില്ല… നമ്മളെല്ലാവരും അറഞ്ചം പുറഞ്ചം ട്രോളുന്ന തിരക്കിലാണല്ലോ….