മക്കളെ വഴക്കും തെറി വിളിയും നടത്തി പശുവിനു കാടി കൊടുക്കുന്നത് പോലെ നാലുമ്മ കൊടുത്തു ബാലൻസ് ചെയ്യുന്ന മാതാപിതാക്കൾ ഇന്നും ഉണ്ട്

മമ്മൂട്ടിയുടെ പുഴു സിനിമയുമായി ബന്ധപ്പെട്ട് ഡോ ഷിംന അസീസ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. കടുത്ത ജാതിബോധം ഉൾപ്പെടെ മറ്റ് വിഷാംശങ്ങളോടൊപ്പം ടോക്സിക് പാരെന്റിംഗ് എന്താണെന്ന് വ്യക്തമായി ഓർമ്മിപ്പിച്ച് മമ്മൂട്ടിയുടെ കഥാപാത്രം ആദിമധ്യാന്തം വല്ലാത്ത അറപ്പുളവാക്കിയെങ്കിലും നല്ല സിനിമയാണെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

മക്കളെ എല്ലാവരുടെയും മുന്നിൽ നിന്ന് ചീത്ത പറഞ്ഞും ചിലപ്പോൾ സൂപ്പർ മാർക്കറ്റിലും ആശുപത്രിയുടെ ലോബിയിലും വരെ ഇട്ട് തല്ലിയും നാണം കെടുത്തിയും വിഷമിപ്പിച്ചിട്ട് “അച്ഛൻ/അമ്മ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതല്ലേ” എന്ന് ചോദിച്ചു രണ്ടു ചോക്കലേറ്റ് മേടിച്ചു കൊടുത്താൽ തീരുന്നതാണ് നമ്മുടെ കുട്ടികളുടെ പ്രശ്നം എന്നാണു നമ്മളിൽ ചിലരുടെയെങ്കിലും ധാരണ.

അതല്ലെങ്കിൽ നിങ്ങളുടെയും പങ്കാളിയുടെയും അണ്ഡവും ബീജവും ആയതു കൊണ്ട് കുട്ടികളുടെ മൊത്തത്തിൽ ഉള്ള അവകാശം (തല്ലാനും കൊല്ലാനും ഉൾപ്പെടെ) രക്ഷിതാവിനാണ് എന്നും രക്ഷിതാവ് ദൈവതുല്യനാണ്‌ എന്നും അടുത്ത സെറ്റ് ഓഫ് തോട്ട്സ്. എല്ലാവരും ഇങ്ങനെയെന്നല്ല, ഇങ്ങനെയും ചിലരുണ്ടല്ലോ എന്നോർമ്മിപ്പിച്ചത് ‘പുഴു’ സിനിമയാണ്. കടുത്ത ജാതിബോധം ഉൾപ്പെടെ മറ്റ് വിഷാംശങ്ങളോടൊപ്പം
ടോക്സിക് പാരെന്റിംഗ് എന്താണെന്ന് വ്യക്തമായി ഓർമ്മിപ്പിച്ച് മമ്മൂട്ടിയുടെ കഥാപാത്രം ആദിമധ്യാന്തം വല്ലാത്ത അറപ്പുളവാക്കി. നല്ല സിനിമ.

മക്കളെ കുറ്റം പറച്ചിലും വഴക്കും തെറി വിളിയും നടത്തി ഇടക്ക് പശുവിനു കാടി കൊടുക്കുന്നത് പോലെ നാലുമ്മ കൊടുത്തു ബാലൻസ് ചെയ്യുന്ന മാതാപിതാക്കൾ ഇന്നും വലിയ അപൂർവ്വത ഒന്നുമല്ല. അമിതമായി പൊതിഞ്ഞു പിടിച്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചും, മറ്റു കുട്ടികളുമായി താരതമ്യം ചെയ്തും, കടുത്ത ശിക്ഷകൾ നൽകിയും, അവകാശങ്ങൾ നിഷേധിച്ചും, ആവശ്യങ്ങൾ നിരസിച്ചും നിരാകരിച്ചും അമ്മ/അച്ഛൻ സ്ഥാനത്തിൽ അഭിരമിക്കുന്നവർ എത്ര മാത്രം ഹീനമായാണ് കുഞ്ഞുങ്ങളെ കാണുന്നത്!

കുട്ടികൾ നമ്മളെ സ്നേഹിക്കാൻ വേണ്ടി പടച്ച മെഷീനുകൾ അല്ല. അങ്ങോട്ട്‌ പ്രകടമായ സ്നേഹം കൊടുക്കാതെ ഇങ്ങോട്ട് സ്നേഹമോ സന്തോഷമോ ഒന്നും തരാൻ അവർ ബാധ്യസ്ഥരല്ല. അവരോടു ഇങ്ങോട്ട് ‘ആവശ്യപ്പെടാൻ’ അല്ല, അങ്ങോട്ട്‌ ‘നൽകാൻ’ ഉള്ളതാണ് അവരുടെ കുട്ടിക്കാലം. നോ പറയേണ്ടിടത്ത് നോ പറയുക തന്നെ വേണം. പക്ഷെ, “നോ പറയാൻ മാത്രമായി എനിക്കെന്തിനാണ്‌ ഒരു തന്തയും തള്ളയും!”എന്ന് മക്കൾ പ്രാകുന്ന അവസ്ഥ ആകരുത്.

അവരോടൊപ്പം നല്ല സമയങ്ങൾ ചിലവഴിക്കണം, കളിക്കണം, ചിരിക്കണം, അവരുടെ കുഞ്ഞാശകൾ നിറവേറ്റി കൊടുക്കണം. അവരുടേതാകണം. അവരോടു ചേർന്ന് നിന്ന് ‘എനിക്കെന്റെ അമ്മയുണ്ട്‌/അച്ഛനുണ്ട്‌’ എന്ന തോന്നൽ നിങ്ങൾ ശരീരം കൊണ്ട് അടുത്തില്ലാത്ത അവസ്ഥയിൽ പോലും കുട്ടികൾക്ക് ഉണ്ടാക്കാൻ ഈ വീഡിയോ കോൾ കാലത്ത് എന്ത് ബുദ്ധിമുട്ടാനുള്ളത്!

ഇഷ്ടം കൂടിയും സ്നേഹിച്ചു മതി വരാതെയുമിരിക്കുമ്പോൾ തിരുത്തുന്നതാണ് സദാ വഴക്ക് പറയുന്നതിലും കലഹിക്കുന്നതിലും കൂടുതൽ ഫലവത്താകുക. സംശയമുണ്ടെങ്കിൽ സ്വന്തം കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ… നല്ലതും അല്ലാത്തതുമായ ഓർമ്മകൾ നമുക്കും കാണുമല്ലോ. ആ നമ്മൾ ഇന്നൊരു രക്ഷിതാവായി മാറിയത് നമ്മുടെ സങ്കടങ്ങൾ നമ്മുടെ കുട്ടികളിൽ ആവർത്തിക്കാനല്ല, നമുക്ക് കിട്ടിയതും കിട്ടാതെ പോയതുമായ സന്തോഷങ്ങൾ അവർക്ക് കൊടുക്കാനാണ്. അതിനാണ് ശ്രമിക്കേണ്ടതും.

ഇന്ന് മുതൽ നമുക്കെല്ലാവർക്കും കുറച്ചു കൂടി നല്ലൊരു രക്ഷിതാവാകാം. അതാണ്‌ ആ നെഗറ്റിവ് കഥാപാത്രം ഓർമ്മിപ്പിച്ച കാര്യങ്ങളിലൊന്ന്‌. അതാണ്‌ ഇവിടെ വീണ്ടും പറഞ്ഞു വെക്കുന്നതും.