ഒരു സന്ദേശങ്ങൾക്കും മറുപടി പറയാനുള്ള മാനസികാവസ്ഥയിൽ അല്ല അമ്മ- സീമയുടെ മകൻ

ജീവിതത്തിലുടനീളം വേദനകൾ അനുഭവിച്ച് ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ് പ്രിയ താരം ശരണ്യ ശശി. വേദനയിൽ പിടയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഏവർക്കും ഊർജം പകർന്ന ശരണ്യ അനിവാര്യമായി വിധിയുടെ വിളിയിൽ ഇപ്പോൾ മടങ്ങിയിരിക്കുകയാണ്. സർജറികളുടെയും കീമോകളുടെയും മരുന്നുകളുടെയും നടുവിൽ നിന്നും സോഷ്യൽ മീഡിയയ്ക്ക് മുന്നിലെത്തുമ്പോൾ നിറ ചിരിയായിരുന്നു ആ മുഖത്ത്. ഒരിക്കൽ പോലും തന്റെ വേദനകൾ മറ്റുള്ളവരിലേക്ക് പകരാൻ ശരണ്യ സമ്മതിച്ചിട്ടില്ല.

ശരണ്യയ്ക്ക് 2012ൽ ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ച് ചികിത്സ തുടങ്ങിയപ്പോൾ മുതൽ സീമ ജി നായർ ഒപ്പമുണ്ട്. അന്ന് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു സീമ.സീമ ജി നായരായിരിക്കും ഒരു പക്ഷേ ഈ വിയോഗത്തിന്റെ വേളയിൽ ഏറ്റവും അധികം വേദനിക്കുന്നത്. സീമ ജി നായരുടെ വേദനയെക്കുറിച്ച് മകൻ തുറന്നുപറയുകയാണ്.

വേദന പങ്കിട്ട് നിരവധി പേർ വിളിക്കുന്നുണ്ട്. പക്ഷേ അതിനൊന്നും മറുപടി പറയാനുള്ള മാനസികാവസ്ഥയിൽ അല്ല അമ്മയെന്ന് മകൻ പറയുന്നു. ഒരു സന്ദേശങ്ങൾക്കും റിപ്ലൈ കൊടുക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നും മകൻ പറയുന്നു. ശരണ്യയെ മകളെ പോലെ സ്‌നേഹിച്ച സീമയ്ക്ക് ഈ വേദന താങ്ങാൻ കരുത്തുണ്ടാകട്ടേയെന്നാണ് പലരും കമന്റുകളിലൂടെ പ്രതികരിക്കുന്നു.

അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോൾ സീമ തന്റെ സ്വർണ്ണം മുഴുവൻ എടുത്തു വിറ്റാണ് ആശുപത്രി ബിൽ അടച്ചത്. പക്ഷെ ഒടുവിൽ ആ മരണവാർത്ത തേടിയെത്തുകയായിരുന്നു. കോവിഡ് ബാധിച്ച് മെയ് 23നാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. ഇന്നലെ അമ്മയെ സ്‌നേഹ സീമയിൽ തനിച്ചാക്കി ശരണ്യ യാത്രയായി.