എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന് പറയുമായിരുന്നു, ഇന്നലെ ഞങ്ങൾ അതിനു ശ്രമിക്കുവായിരുന്നു- സ്നേഹ

സിനിമ സീരിയൽ നാടക നടൻ വിപി ഖാലിദിന്റെ മരണം സഹപ്രവർത്തകരെ ഏറെ ഞെട്ടിച്ചു കളഞ്ഞു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ലൊക്കേഷനിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. സ്നേഹ ശ്രീകുമാർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്.

ഇന്നലെ രാവിലെ സിനിമയിൽ അഭിനയിച്ച ആളാണ്, ഇന്നില്ല…. എപ്പഴും പറയുമായിരുന്നു മരിക്കുവാണെങ്കിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മരിക്കണമെന്ന്, അങ്ങനെ തന്നെയായി.. ഇന്നലെ രാവിലെ ജൂഡിൻ്റെ സിനിമയിൽ ശ്രീയുടെ കൂടെ അഭിനയിച്ചു, ഭക്ഷണവും കഴിച്ചു… ഭക്ഷണത്തിനുള്ള ബ്രേക്ക്‌ കഴിഞ്ഞു വീണ്ടും ഇക്കയുടെ സീൻ ആയിരുന്നു എടുക്കാനുള്ളതു, അതിനു പക്ഷെ ആളില്ല, എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഇന്നലെ രാത്രി 11 മണി വരെ ഇക്കയുടെ അടുത്ത് നിൽക്കുമ്പോൾ ഞങ്ങൾ പറയുവായിരുന്നു ചിലപ്പോൾ അഭിനയിക്കാൻ ഇപ്പൊ എണീറ്റു വരുമെന്ന്..

ഇടയ്ക്കു മറിമായം ഷൂട്ടിനിടയിൽ ഉറങ്ങും, സീൻ ആവുമ്പോൾ എണീറ്റ് വന്നു അഭിനയിക്കും… ഇന്നലെ പക്ഷെ എണീറ്റില്ല… മറിമായത്തിൻ്റെ രണ്ടാം എപ്പിസോഡ് മുതൽ കൂടെയുണ്ട്. ഈ 11 വർഷവും കൂടെ നിൽക്കാൻ പറ്റിയത് ഞങ്ങളുടെ ഭാഗ്യം, അത്രേം അനുഭവങ്ങൾ ഉള്ള മനുഷ്യൻ ആയിരുന്നു. ഗായകൻ, മാജിഷ്യൻ, ഡാൻസർ, ആക്ടർ അങ്ങനെ എല്ലാം ആയിരുന്നു. പഴയ അനുഭവകഥകൾ ഈ 11വർഷം പറഞ്ഞിട്ടും തീർന്നിട്ടില്ല, ഇനിയും ഉണ്ട് പറയാൻ ബാക്കിവച്ചത്.. എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന് പറയുമായിരുന്നു, ഇന്നലെ ഞങ്ങൾ അതിനു ശ്രമിക്കുവായിരുന്നു.. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് മറിമായം കുടുംബത്തിലെ കാരണവരെയാണ്…