ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ മനസ്സിലായില്ലേ? മേയറെയും ഭർത്താവിനെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്‌പോര് നടത്തിയ മേയർ ആര്യാ രാജേന്ദ്രനെയും , ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ മനസ്സിലായില്ല അല്ലേയെന്നാണ് സിനിമാ സ്റ്റൈലിൽ ഉള്ള ചോദ്യം .

‘ എടാ ഡ്രൈവറേ, ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ നിനക്ക് മനസ്സിലായില്ല അല്ലേടാ ജാടത്തെണ്ടി? ഞാനാടാ സച്ചിൻ. പത്തുനൂറ് സെഞ്ച്വറി ഒക്കെ അടിച്ചിട്ടുണ്ട്. പ്രശസ്തരെ ബഹുമാനിക്കാൻ പഠിക്കെടാ. ‘ എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് .

വാക് തർക്കമുണ്ടായപ്പോൾ കാറിനുള്ളിൽ ഉള്ളവരെ മനസിലായില്ലായെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു പറഞ്ഞിരുന്നു . എന്നാൽ കൊച്ചുകുട്ടികൾക്ക് വരെ തന്നെ അറിയാമെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രന്റെ മറുപടി . അതേസമയം, ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാർ അറിയിച്ചിരുന്നു.

മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിലെ വാക്കേറ്റത്തിൽ കലാശിച്ചത്. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെ നിർത്തി. സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്തു. ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഉണ്ടായിരുന്നു.

ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്ന് ഡ്രൈവര്‍ യദു ആരോപിച്ചിരുന്നു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നതെന്നും പി.എം.ജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവർ യദു വിശദീകരിച്ചത്.