ഗുരുതര ആരോഗ്യപ്രശ്‍നങ്ങളൊന്നുമില്ല, സ്വപ്‍നയെയും റമീസിനെയും ഡിസ്‍ചാര്‍ജ് ചെയ്‍തു, വീണ്ടും വിയ്യൂർ ജയിലിൽ

ത്യശ്ശൂർ: ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വപ്‍നയെയും റമീസിനെയും ഡിസ്‍ചാർജ് ചെയ്‍തു. രണ്ടുപേർക്കും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികിൽസ തേടിയത് ഇരുവരെയും വിയ്യൂർ ജയിലിൽ തിരികെയെത്തിച്ചു. ഇതിനിടയിൽ സ്വപ്‍നയുടെ ഭർത്താവും മക്കളും വന്നിരുന്നെങ്കിലും കാണാൻ അനുവദിച്ചില്ല. വയറുവേദനയെ തുടർന്നാണ് റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വപ്നയെ ആൻജിയോഗ്രാമിനും റമീസിനെ എൻഡോസ്കോപ്പിക്കും വിധേയരാക്കിയിരുന്നു.

കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി ഒരു ദിവസം തികയും മുൻപേ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. സ്വപ്നയെ പാർപ്പിച്ച വനിതാ ജയിലിന്റെ സൂപ്രണ്ട്, റമീസിനെ പാർപ്പിച്ച അതിസുരക്ഷാ ജയിലിന്റെ സൂപ്രണ്ട് എന്നിവരിൽ നിന്നു വിശദീകരണം തേടിയിരുന്നു.

അതേസമയം പ്രതികളിൽ നിന്ന് 4000 ജിബി ‍ഡിജിറ്റൽ വിവരങ്ങൾ കണ്ടെടുത്തതായി എൻഐഎ അന്വേഷണ സംഘം കോടതിയിൽ. സ്വപ്നയുടെയും സന്ദീപ് നായരുടെയും ഫോണും ലാപ്ടോപും പരിശോധിച്ചതിൽ നിന്ന് ഏകദേശം 2000 ജിബിയുടെ വിവരങ്ങളും മറ്റ് മൂന്ന് പ്രതികളിൽ നിന്ന് 2000 ജിബി വിവരങ്ങളും കണ്ടെടുത്തതായാണ് അറിയിച്ചിരിക്കുന്നത്.

പ്രതികളുടെ വാട്സാപ്പിലെയും ടെലഗ്രാമിലെയും സന്ദേശങ്ങളും മറ്റും വീണ്ടെടുത്തതിലൂടെയാണ് ഇത്രയധികം വിവരങ്ങൾ ലഭിച്ചത്. പ്രതികൾക്കെതിരെ നിർണായകമാകുന്ന തെളിവുകൾ ലഭിച്ചതായാണ് അന്വേഷണ സംഘം കോടതിയെ ഇന്ന് അറിയിച്ചത്.

സ്വർണക്കടത്ത് കേസിലെ അഞ്ച് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ട് എൻഐഎ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ സംഘം ചോദ്യം ചെയ്യലിന് അഞ്ചു ദിവസത്തേക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കോടതി ഉത്തരവ്. എന്നാൽ സ്വപ്ന സുരേഷ്, മുഹമ്മദ് അൻവർ എന്നിവർ ഒഴികെയുള്ള മൂന്നു പേരെ കോടതിയിൽ ഹാജരാക്കി.