അരുന്ധതി റോയിയുടെ പുസ്തകം സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല

പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല. തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് അരുന്ധതി റോയിയുടെ വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ് എന്ന പുസ്തകം സിലബസില്‍ നിന്ന് പിന്‍വലിച്ചത്. സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

മാവോവാദികളുടെ ഒളിത്താവളങ്ങള്‍ സന്ദര്‍ശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്. മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ പാഠ്യവിഷയമായി പുസ്തകം ഉള്‍പ്പെടുത്തിയിരുന്നു. 2017 മുതലാണ് പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പുസ്തകത്തിനെതിരെ എബിവിപി രംഗത്തെത്തുകയായിരുന്നു.

അരുന്ധതി റോയ് പുസ്തകത്തില്‍ മാവോവാദികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് കാണിച്ചാണ് എബിവിപി പ്രതിഷേധവുമായി എത്തിയത്. ഇതേത്തുടര്‍ന്ന് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സര്‍വകലാശാല യോഗം വിളിച്ച് പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് കാരണം വ്യക്തമാക്കി നോട്ടീസ് പതിപ്പിച്ചത്.