കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്നു,​ ശരണ്യക്കും കാമുകനുമെതിരെ കുറ്റപത്രം

തയ്യില്‍ കടപ്പുറത്ത് സ്വന്തം മകനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. മകനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയും ഇതിന് പ്രേരിപ്പിച്ച കാമുകനുമാണ് പ്രതികള്‍. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് ധാരാളം ശാസ്ത്രീയ തെളിവുകള്‍ കിട്ടിയെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. കാമുകനൊത്ത് ജീവിക്കാനായിരുന്നു മകനെ കൊന്നത്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. വീട്ടില്‍ മുറിക്കകത്ത് അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തൊട്ടടുത്ത ദിവസം രാവിലെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കടല്‍തീരത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ അച്ഛന്‍ പ്രണവും അമ്മയായ ശരണ്യയുടെ ബന്ധുവും പൊലീസിനെ സമീപിച്ചു.

പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു ഇരുവരും ചെയ്തത്. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിലെ ഫൊറന്‍സിക് പരിശോധനാ ഫലം വന്നതോടെ അതുവരെ നിരത്തിയ കള്ളങ്ങള്‍ എല്ലാം പൊളിഞ്ഞു. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കൂടുതലായിരുന്നു.

ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്‍, ശരണ്യയെ ഫോണില്‍ വിളിച്ചതും വഴിത്തിരിവായി. പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിച്ചു. തുടരന്വേഷണത്തില്‍ കിട്ടിയ ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തില്‍ നിരത്തുന്നുണ്ട്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കടല്‍ക്കരയിലെത്തിയ ശരണ്യ രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് മരണം ഉറപ്പാക്കിയത്.