പോപ്പുലർ ഫ്രണ്ടിനെ പ്രോത്സാഹിപ്പിച്ച് തീക്കൊള്ളി കൊണ്ട് ഇടത് – വലത് മുന്നണികൾ തല ചൊറിയുന്നു.

പാലക്കാട്. പോപ്പുലർ ഫ്രണ്ടിനെ മത്സരിച്ച് പ്രോത്സാഹിപ്പിച്ച് തീക്കൊള്ളി കൊണ്ടാണ് ഇടത്, വലത് മുന്നണികൾ തല ചൊറിയുന്നതെന്നും വോട്ട് ബാങ്കിന് വേണ്ടി നാടിന്റെ താല്പര്യം ബലി കഴിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടത് വലത് മുന്നണികൾ പോപ്പുലർ ഫ്രണ്ടിനെ മത്സരിച്ച് പ്രോത്സാഹിപ്പാക്കുകയാണ്.

വിമർശനം ഉയർന്നപ്പോൾ ചീഫ് വിപ്പ് വിഷയം അറിഞ്ഞില്ല എന്നാണ് പറയുന്നത്. പോപ്പുലർ ഫ്രണ്ട് എന്ന ഭീകര സംഘടനയെ അറിയില്ല എന്നും അദ്ദേഹം പറയുന്നു. പോപ്പുലർ ഫ്രണ്ടിനെ അറിയില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാൻ യോഗ്യനല്ല – കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎമ്മിന്റെ വ്യാജ പ്രചരണം തള്ളി സംസാരിക്കവെയാണ് സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

സിപിഎം അനാവശ്യ പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. തിരുവനതപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത് എകെജി സെന്റർ ആക്രമണം പോലെ തന്നെയാണ്. നിലവിലെ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനല്ല ശ്രമമാണിത്. അന്വേഷണത്തിന് ഒടുവിൽ പോലീസിന് തത്വമസി എന്ന് എഴുതേണ്ടി വരും. എകെജി സെന്റർ ആക്രമിച്ചത് നീ തന്നെ, സിപിഎം ഓഫീസ് ആക്രമിച്ചത് നീ തന്നെ, ഇതാകും കണ്ടെത്തൽ – സുരേന്ദ്രൻ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടാവുന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. എകെജി സെന്ററിൽ പടക്കമെറിഞ്ഞയാളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് വീണ്ടും സിപിഎം ഓഫീസിന് നേരെ കല്ലേറ് കൂടി ഉണ്ടായിരിക്കുന്നത്.