മീശമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണ്, വിഷമാണ്, തിലകന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കുന്ന പല വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ നടന്‍ തിലകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ഒരു അഭിമുഖത്തില്‍ ദിലീപിനെയും താര സംഘടനയായ അമ്മയെയും കുറിച്ച് തിലകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറിയത്.

അഭിമുഖത്തില്‍ ദിലീപ് വിഷമാണെന്ന് തിലകന്‍ പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ നിന്നുമാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കി. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും അന്ന് തിലകന്‍ പറഞ്ഞു.

മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്ന് തിലകന്‍ പറഞ്ഞിരുന്നു. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായി തിലകന്‍ പറയുന്നു. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകന്‍ ആരോപിയ്ക്കുന്നു. മലയാള സിനിമയില്‍ ഇന്നുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ നിലനില്‍പിന്റെ പ്രശ്‌നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിയ്ക്കുന്നത്.

ഈ സംഭവത്തില്‍ പ്രതികരിച്ച് ദിലീപും രംഗത്ത് എത്തിയിരുന്നു. തിലകന്‍ ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തില്‍ ദിലീപ് പറഞ്ഞു. വലിയവര്‍ സംസാരിക്കുമ്പോള്‍ ചെറിയവര്‍ മിണ്ടാതിരിക്കണം, തിലകന്‍ ചേട്ടന്‍ എന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ട്
എന്നുമാണ് അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചിരുന്നത്.