ആറ്റിങ്ങലില്‍ മത്സ്യം വലിച്ചെറിഞ്ഞ സംഭവം; രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഈ മാസം ഒന്നാം തീയതിയാണ് അല്‍ഫോണ്‍സിയയുടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ചത്. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാര്‍ അതിക്രമം കാട്ടിയത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് നശിപ്പിച്ചത്. കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൊക്കെ വലിയ ചര്‍ച്ചയായിരുന്നു.

സംഭവം വിവാദമായതോടെ നഗരസഭ രണ്ടംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. സമിതി ആരോപണ വിധേയരായ ജീവനക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ന് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്.