ജീവിതത്തിൽ സഹിക്കുന്നതിന് പരിധിയുണ്ട്,മൂന്നാം ​ദാമ്പത്യം തകർച്ചയുടെ വക്കിൽ,പൊട്ടിക്കരഞ്ഞ് വനിത

തമിഴ് സിനിമാ രം​ഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം.ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്.രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്.അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു.നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു.

ഇവരുടെയിടയിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.ഇരുവർക്കുമിടയിൽ ചില അടിപിടികൾ നടന്നു. ഗോവയിൽ വച്ച് അമിതമായി മദ്യപിച്ച പീറ്റർ മോശമായി പെരുമാറിയത്രെ.ഇതേ തുടർന്ന് വനിതയും പീറ്ററും തമ്മിൽ വാക്വാദം നടന്നു.തുടർന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് പുറത്തുവന്ന വാർത്തകൾ

ഇപ്പോളിതാ വാർത്തകളോട് ലൈവിലെത്തി പൊട്ടിക്കരഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് താരം,ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ജീവിതത്തിൽ സഹിക്കുന്നതിനും പരിധിയുണ്ടെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു. പീറ്റർ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്നും ഇനി മുൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പോയാലും തനിക്ക് സന്തോഷം മാത്രമാണെന്നും വനിത പറഞ്ഞു

വനിതയുടെ വാക്കുകൾ ഇങ്ങനെ

ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുമ്പോഴാണ് പീറ്റർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം താനറിയുന്നത്.
ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടി. ജീവനു തുല്യം സ്നേഹിക്കുന്ന ഒരാൾ മരണത്തോട് മല്ലിടുമ്പോൾ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങൾ തുടങ്ങുന്ന സമയത്താണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യിൽ ഉണ്ട്. ഐസിയുവിൽ ഒരാഴ്ച കിടന്നു.

കുടിച്ച് ലക്കുകെട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുൻഭാര്യയ്ക്കും ആ കുട്ടികൾക്കും വേണ്ടിയെങ്കിലും ഇത് നിർത്താൻ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞുതന്നെ ഫോണിൽ ട്രാക്കർ വച്ചു. എവിടെപ്പോകുന്നു എന്നൊക്കെ അറിയാൻ. പക്ഷേ വീണ്ടും പഴയതുപോലെ തന്നെയായി. ഒന്നും നടന്നില്ല. അയാൾ അടിമയായി കഴിഞ്ഞിരുന്നു. അതിനെ ചൊല്ലി വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു

ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാൽ കഴിയുന്നതുപോലെ നോക്കി. ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാൽ ഫോണും എടുക്കില്ല. അസിസ്റ്റന്റ്സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകൾ. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും.

ഇതിനിടെയാണ് ഞങ്ങൾ ഗോവയിൽ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടൻ മരിക്കുന്നത്. ഇക്കാര്യം ഞാൻ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടിൽ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയിൽ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാൻ വിചാരിച്ചു. കുറച്ച് പണവും നൽകിയാണ് അയച്ചത്. പോയിട്ട് ഇപ്പോൾ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോൾ വരെയും ഫോൺ ഓഫ് ആണ്.എന്നാൽ അയാൾ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തെ നോക്കിയത് എങ്ങനെയെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്

ഞാൻ ഒരു കുടുംബം തകർത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാൾക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവൻ വേദനകളിലായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളിൽ ഞങ്ങൾ പരസ്പരം സ്നേഹിച്ചു. ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങൾ മാധ്യമങ്ങൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാൻ മറച്ച് വച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാൻ സാധിക്കും. തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റവളാണ് ഞാൻ. എന്റെ മക്കൾക്കു വേണ്ടി ജീവിക്കും