ഞാൻ പറഞ്ഞത് വലിയൊരു പ്രശ്നത്തെക്കുറിച്ച്,ഊതിവീർ‌പ്പിച്ച തലക്കെട്ടുകളാണ് പ്രശ്നത്തിന് കാരണം-വിജയ് യേശുദാസ്

വിജയ് യേശുദാസ് അടുത്തിടെ ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിലടക്കം ഏറെ വൈറലായിരുന്നു.മലയാള സിനിമയിൽ ഇനി പാടില്ലെന്ന കാര്യമാണ് വിജയ് അഭിമുഖത്തിൽ പറഞ്ഞത്.മറ്റ് ഇൻഡസ്ട്രികളിൽ ഗായകർക്കും സംഗീത സംവിധായകർക്കും ലഭിക്കുന്ന പരിഗണന മലയാളത്തിൽ ലഭിക്കുന്നില്ലെന്നും വിജയ് പറഞ്ഞിരുന്നു.അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.ഈ വിഷയത്തിൽ വ്യാപകമായി വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ തെറ്റായ തലക്കെട്ടുകളുടെ പ്രേരണയിലാണ് നെഗറ്റീവ് അഭിപ്രായങ്ങൾ ഉയർന്നതെന്ന് പറയുകയാണ് വിജയ്.

ആ അഭിമുഖം പൂർണ്ണമായി വായിക്കുകയാണെങ്കിൽ ഞാൻ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഊതിവീർപ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഓൺലൈനിൽ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇൻഡസ്ട്രിയിൽ പ്രവർത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവർക്കൊപ്പം ഞാൻ ഇനിയും പ്രവർത്തിക്കും. സിനിമയിൽ നിന്നും പിന്നണി ഗാനരംഗത്തു നിന്നും എന്റെ സാന്നിധ്യം കുറയ്ക്കുമെന്ന് ഞാൻ പറഞ്ഞു.‌ അത് മാത്രമല്ല സംഗീതം. മലയാളത്തിലെ സ്വതന്ത്ര സംഗീത മേഖലയിൽ ഞാൻ സജീവമാകും

താൻ അനുഭവിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധിപ്പേരുണ്ടെന്നും വിജയ് പറഞ്ഞു. കഴിവ് തെളിയിച്ച സംഗീത രംഗത്തെ പലരും നിലനിൽപ്പിനായി പോരാടുകയാണ്. അർഹരായവർക്ക് ശ്രദ്ധയും അംഗീകാരവും നിഷേധിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാഗമാകാൻ എനിക്ക് താത്പര്യമില്ലെന്നും വിജയ് പറഞ്ഞു.