സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നമ്പർ വൺ ക്രിമിനൽ, മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം

തിരുവനന്തപുരം : സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നമ്പർ വൺ ക്രിമിനലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിടി ബൽറാം. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു വിടി ബൽറാമിന്റെ പ്രതികരണം.

‘ഹെൽമറ്റും ഇരുമ്പുവടിയും ചെടിച്ചട്ടിയുമെല്ലാമുപയോഗിച്ചാണ് 14ഓളം ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകൾ സമാധാനപരമായി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തലക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് പറഞ്ഞ് കേരള പൊലീസ് തന്നെ എഫ്‌ഐആർ ഇട്ട് കേസെടുത്തിരിക്കുന്ന സംഭവത്തിലാണ് ആ പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്’- വിടി ബൽറാം പറഞ്ഞു.

വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പ്രതിയായ സംസ്ഥാന മുഖ്യമന്ത്രിയിൽ നിന്ന് ഇതിനേക്കാൾ മാന്യമായ പ്രതികരണമൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഇത്രയും ദുഷ്ടനും ക്രൂരനും കണ്ണിൽചോരയില്ലാത്തവനും മനുഷ്യത്വമില്ലാത്തവനുമായ ഭരണാധികാരി കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നമ്പർ വൺ ക്രിമിനലാണ് ഇദ്ദേഹം. എന്നും സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള, എന്നും അക്രമകാരികളെ സംരക്ഷിച്ചിട്ടുള്ള, ഏത് ക്രൂരമായ അക്രമത്തേയും ന്യായീകരിച്ചിട്ടുള്ള, ഒരു തേർഡ് റേറ്റ് കമ്മ്യൂണിസ്റ്റ്. ഇപ്പോഴിതാ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്നും ഒരു തെരുവുഗുണ്ടയുടെ ഭാഷയിൽ മറ്റ് ഗുണ്ടകളെ ന്യായീകരിക്കുന്നു.

ഹെൽമറ്റും ഇരുമ്പുവടിയും ചെടിച്ചട്ടിയുമെല്ലാമുപയോഗിച്ചാണ് 14ഓളം ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകൾ സമാധാനപരമായി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തലക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് പറഞ്ഞ് കേരള പോലീസ് തന്നെ എഫ്‌ഐആർ ഇട്ട് കേസെടുത്തിരിക്കുന്ന സംഭവത്തിലാണ് ആ പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്!