അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും; നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം

നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സനാണ് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സാക്ഷിയെ സമീപിച്ചിരിക്കുന്നത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റുകയാണെങ്കില്‍ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് ജിന്‍സന്‍. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നുവെന്ന് ജിന്‍സന്‍ പറയുന്നു. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷവും വാഗ്ദാനം ചെയ്തു. എന്നാല്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാല്ല. കേസിലെ പ്രതി ദിലീപിന് എതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു. വിളിച്ച ആളുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പടെ പൊലീസിന് കൈമാറി. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ജിന്‍സന്‍ പറഞ്ഞു. സംഭവത്തില്‍ ജിന്‍സന്‍ ഇന്നലെ രാത്രിയോടെ പീച്ചി പൊലീസില്‍ പരാതി നല്‍കി.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ വിപിന്റെ നാടായ ബേക്കലിലെത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മൊഴി മാറ്റാന്‍ പല രീതിയിലും സമ്മര്‍ദ്ദം ചെലുത്തി. വിപിന്റെ ബന്ധുക്കള്‍ വഴിയും മൊഴി മാറ്റണമെന്ന് പ്രദീപ് ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദം കടുത്തതോടെയാണ് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കിയത്.