ഫേസ്ബുക്ക് കാമുകനെ അന്വേഷിച്ച് യുവതി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍, തലവേദനയായത് ആര്‍പിഎഫിന്, സംഭവം ഇങ്ങനെ

കോട്ടയം: സോഷ്യല്‍ മീഡിയകളിലൂടെ പ്രണയത്തിലായി പറ്റിക്കപ്പെടുന്ന യുവതലമുറയുടെ പല വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. കേരളത്തിലും ഇത് സര്‍വ്വ സാധാരണമായി കഴിഞ്ഞു. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ഉണ്ടായത്. സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് ഇതുവരെ കാണാത്ത കാമുകനെ തേടി എത്തിയ യുവതിക്കാണ് ഇക്കുറി പണി കിട്ടിയത്. പെണ്‍കുട്ടിയുടെ നടപടിയില്‍ യഥാര്‍ത്ഥത്തില്‍ പെട്ടു പോയത് ആര്‍പിഎഫ് ആണ്.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനെ തേടി യുവതി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി. ഒരു രാത്രി മുഴുവന്‍ ആര്‍പിഎഫിന്റെ മുറിയില്‍ കയറി യുവതി ഒളിച്ചു. രാത്രിയില്‍ മുറിയ്ക്കുള്ളില്‍ ഇരുന്ന യുവതിയെ രാവിലെ ആയിട്ടും അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന് സാധിച്ചില്ല. ഒടുവില്‍ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് വാതില്‍ പൊളിച്ച് യുവതിയെ പുറത്തെത്തിക്കുകയായിരുന്നു.

കോട്ടയത്ത് എത്തിയ യുവതി ദീര്‍ഘ നേരം കാമുകനെ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. യുവതി കാമുകനെ കാണാതെ പരിഭ്രാന്തിയിലാവുകയും ചെയ്തു. സംഭവം ആര്‍പിഎഫിനെ അറിയിച്ചു. വീട്ടിലേക്ക് മടങ്ങി പോകാനായിരുന്നു ആര്‍പിഎഫ് പറഞ്ഞത്. ഇത് കേട്ടതോടെ പ്രകോപിതയായ യുവതി ആര്‍പിഎഫിന്റെ മുറിക്കുള്ളില്‍ കയറി കതക് അകത്തു നിന്നും പൂട്ടി.

ആര്‍പിഎഫിന്റെ മുറി ഇരുമ്പ് വാതില്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. വാതില്‍ തുറക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ അനുനയിപ്പിക്കാനും ഒടുവില്‍ ഭീഷണിപ്പെടുത്താനും വരെ പോലീസ് ശ്രമിച്ചു. ഇതോടെ പോലീസ് രാത്രി മുഴുവന്‍ പുറത്തു നിന്ന് യുവതിയെ നിരീക്ഷിച്ചു. പിറ്റേദിവസം രാവിലെയായിട്ടും മുറിയില്‍ നിന്നും ഇറങ്ങാന്‍ യുവതി തയ്യാറായില്ല. പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യുവതിയെ അനുനയിപ്പിച്ചു. ഫയര്‍ ഫോഴ്സിന്റെ വാക്ക് വിശ്വസിച്ച് ജനാലക്കരികിലെത്തിയ യുവതിയുടെ കൈയില്‍ ഉദ്യോഗസ്ഥര്‍ പിടുത്തമിട്ടു. യുവതിയെ അനങ്ങാന്‍ അനുവദിക്കാതെ അവിടെ തന്നെ പിടിച്ച് നിര്‍ത്തി. പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ എങ്ങനെയോ ഡോറിന്റെ ലോക്ക് മാറ്റി. അകത്ത് കയറി യുവതിയെ പുറത്തിറക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വൈകിട്ടോടെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയക്കുകയും ചെയ്തു.