ഐശ്വര്യയുടെ മരണം വിവാദങ്ങളിലേക്ക്, സംഭവത്തിൽ ചടയമംഗലം പോലീസിന്റെ ഭാഗത്ത് ഗുരുതര മായ ഇടപെടലുകൾ ഉണ്ടായെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അവളെ മര്‍ദ്ദിക്കുമായിരുന്നു എന്ന് ആത്മ സുഹൃത്ത് നൽകിയ മൊഴി പോലീസ് മുക്കി. ഭര്‍തൃപിതാവും മാതാവും അവളെ മര്‍ദ്ദിക്കുമായിരുന്നു. അതേപ്പറ്റി പറഞ്ഞ മൊഴികളും പോലീസ് ബോധപൂർവം വിഴുങ്ങി. ഐശ്വര്യയുടെ മരണവുമായി ബന്ധപെട്ടു ഭർതൃ വീട്ടുകാരെ രക്ഷിക്കാൻ ചടയമംഗലം പോലീസ് നടത്തിയത് ഗുരുതര വീഴ്ചകൾ.
‘എന്റെ ഐഷു ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കുഞ്ഞിനോട് അവള്‍ക്ക് അത്ര ഇഷ്ട്ടമായിരുന്നു. അതൊരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല. ഐശ്വര്യയുടെ ആത്മസുഹൃത്ത് മീനാക്ഷിയുടെ വാക്കുകൾ.
‘ഐശ്വര്യ വളരെ ബോള്‍ഡ് ആയിരുന്നു. എല്ലാം വെട്ടിത്തുറന്നവൾ പറയുമായിരുന്നു. എനിക്കൊരു പ്രശനം ഉണ്ടായപ്പോൾ എന്നിലെ അഗ്നി ജ്വലിപ്പിച്ച് നിര്‍ത്തിയത് അവളായിരുന്നു. അച്ഛനായിരുന്നു അവള്‍ക്ക് എല്ലാം എല്ലാം. ആ അച്ഛന്റെ മരണം നടന്നപ്പോള്‍ പോലും അവള്‍ ബോള്‍ഡ് ആയി നിന്നിരുന്നു. എന്നിട്ട് ഒരു പ്രശ്നം ഉണ്ടായപ്പോൾ അവൾ നേരെ പോയി കെട്ടിത്തൂങ്ങി എന്ന് പറഞ്ഞാൽ ഞാന്‍ വിശ്വസിക്കില്ല. ചടയമംഗലം പോലീസിനോടും ഞാന്‍ ഇത് തന്നെയാണ് പറഞ്ഞത്. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അവളെ മര്‍ദ്ദിക്കുമായിരുന്നു ഞാന്‍ മൊഴി കൊടുത്തിരുന്നു. എന്റെ മൊഴിയില്‍ നിന്നും ആ ഭാഗം പോലീസ് ഒഴിവാക്കി. അതെന്തിനാണ് പോലീസ് അങ്ങനെ ചെയ്തത്?’ – മീനാക്ഷി ചോദിക്കുന്നു.
‘മരിക്കുന്നതിനു മിനിട്ടുകള്‍ക്ക് മുന്‍പ് പോലും അവൾ അമ്മയുമായി സംസാരിച്ചിരുന്നു. ഐശ്വര്യ മരിച്ചപ്പോള്‍ എന്റെ ഒരു ഭാഗമാണ് എനിക്ക് നഷ്ടമായത്. എന്റെ സുഹൃത്താണ് അവളുടെ മരണവാര്‍ത്ത അറിയിച്ചത്. ഞാന്‍ വിശ്വസിച്ചില്ല. എന്താണ് വിളിക്കാത്തത് എന്ന് ചോദിച്ച് മെസ്സേജ് അയക്കുകയാണ് ഞാൻ ചെയ്തത്’.- മീനാക്ഷി പറയുന്നു.
മീനാക്ഷിയും ഐശ്വര്യയും എട്ടാം ക്ലാസ് മുതലുള്ള കൂട്ടുകാരാണ്. ഐശ്വര്യ വിടപറയുന്നത് വരെ ആ സൗഹൃദം നീണ്ടു. ‘പട്ടം സെന്റ്‌മേരീസിലാണ് ഞങ്ങള്‍ ഒരുമിച്ച് പഠിക്കുന്നത്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഫോണും സോഷ്യല്‍ മീഡിയവഴിയും എല്ലാം പങ്കുവെച്ചു. എന്റെ വിവാഹമാണ് ആദ്യം കഴിഞ്ഞത്. അവള്‍ പേരൂര്‍ക്കട ലോ അക്കാദമിയിലാണ് എല്‍എല്‍ബി ചെയ്തത്. അച്ഛനെപ്പോലെ അഭിഭാഷക ആകാനായിരുന്നു അവളുടെ ആഗ്രഹം. പ്രശ്നങ്ങള്‍ വരുമ്പോള്‍ മൗനമായിരുന്നില്ല അവളുടെ മറുപടി. എല്ലാത്തിനും കറക്റ്റ് മറുപടി കൊടുക്കുമായിരുന്നു’ മീനാക്ഷി പറഞ്ഞു.
വിവാഹം കഴിഞ്ഞു ഞാന്‍ ഭര്‍ത്താവിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോഴും ഞങ്ങള്‍ ബന്ധം നിലനിര്‍ത്തിയിരുന്നു. ഐശ്വര്യയുടെ വിവാഹം വന്നപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. അതിനാല്‍ നാട്ടിലെത്താന്‍ ആയില്ല. വിവാഹം കഴിഞ്ഞ ശേഷം ഐഷുവിനെ പലപ്പോഴും ഫോണില്‍ കിട്ടിയിരുന്നില്ല. അവളുടെ വിവാഹം കഴിഞ്ഞാണ് ഞാന്‍ വീട്ടിലെത്തുന്നത്. പിന്നീട് ഫോണില്‍ കിട്ടിയപ്പോഴെല്ലാം എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നി – മീനാക്ഷി പറഞ്ഞു.
‘ഐശ്വര്യയ്ക്ക് ചിന്തിച്ച രീതിയിലുള്ള ജീവിതമായിരുന്നില്ല കിട്ടിയത്. കണ്ണന്റെ പ്രകൃതവും വ്യത്യസ്തമാണ്. ബെഡ്റൂമില്‍ പോലും മൃഗീയമായ രീതിയിലായിരുന്നു അയാളുടെ പെരുമാറ്റം എന്നാണ് ഐശ്വര്യ പറഞ്ഞത്. കൗൺസിലിംഗിന് അവര്‍ പോയിരുന്നു. കൗൺസിലര്‍ ഇവരോട് പറഞ്ഞത് ഒരുമിച്ച് പോകാത്തതാണ് രണ്ടുപേര്‍ക്കും നല്ലത് എന്നാണ്. ആരു വിളിച്ചാലും സംശയമാണ് കണ്ണന്. ഹെഡ് സെറ്റ് വെച്ചാല്‍ പോലും അതിന്റെ ഒരറ്റം ഭര്‍ത്താവിന്റെ ചെവിയിൽ ആയിരിക്കും. ഫോണ്‍ സ്പീക്കറില്‍ ഇട്ടേ വീട്ടിൽ സംസാരിക്കാന്‍ പോലും ഐശ്വര്യയ്ക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ.’ മീനാക്ഷി പറയുന്നു.
കണ്ണന്റെ അച്ഛനും ഐശ്വര്യയെ അടിച്ചിട്ടുണ്ട്. മുഖത്താണ് അടിച്ചത്. കണ്ണനും അച്ഛനും അമ്മയും അവളെ മര്‍ദ്ദിക്കുമായിരുന്നു. കണ്ണന്റെ അമ്മ കയ്യില്‍ കിട്ടുന്നത് മുഴുവന്‍ എടുത്ത് ഇവളുടെ ദേഹത്തേക്ക് ഏറിയുമായിരുന്നു. വീടിനകത്തിട്ടു അവളെ മൂവരും കൂടി മാനസികമായി തളര്‍ത്തി. ഇമോഷണല്‍ ബ്ലാക്ക്മെയിലിംഗും ചെയ്യാറുണ്ടായിരുന്നു. ഐശ്വര്യയുടെ മരണത്തിനു ശേഷം എന്നെ വിളിച്ച ചടയമംഗലം പോലീസിനോട് അച്ഛനും കണ്ണനും അമ്മയും അവളെ മര്‍ദ്ദിക്കുമായിരുന്നു എന്ന് ഞാന്‍ മൊഴി നൽകി. എന്നാല്‍ ആ മൊഴി അവര്‍ രേഖപ്പെടുത്താൻ കൂട്ടാക്കിയില്ല. – മീനാക്ഷി പറഞ്ഞു.
‘ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ വീട്ടില്‍ നിന്നുള്ള മര്‍ദ്ദനം എന്ന ഭാഗം ചടയമംഗലം പോലീസ് മനപൂര്‍വം ഒഴിവാക്കി. റേഷന്‍ കടയില്‍ കൊണ്ടുപോയ സഞ്ചി കീറിപ്പോയപ്പോള്‍ ഭര്‍ത്താവ് വഴക്ക് പറഞ്ഞു. അതിന്റെ മനോവിഷമത്തിലാണ് തൂങ്ങിമരിച്ചത് എന്നാണ് പോലീസ് എന്നോട് പറഞ്ഞത്. അത് എന്നോട് പറഞ്ഞ പോലീസുകാരന്‍ പോലും അത് വിശ്വസിക്കില്ല എന്നതാണ് സത്യം. വിവാഹം കഴിഞ്ഞ ശേഷം കണ്ണന്‍ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അപ്പോഴൊന്നും ആത്മഹത്യ ചെയ്യാത്ത ആളാണോ ഒരു വഴക്കിന്റെ പേരില്‍ ചെറിയ കുട്ടിയെ അനാഥമാക്കി ആത്മഹത്യ ചെയ്യുന്നത്. എല്‍എല്‍എം കഴിഞ്ഞ പെണ്‍കുട്ടി. ഭര്‍ത്താവ് ഇല്ലങ്കിലും അവള്‍ക്ക് ജീവിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തലവും അവൾക്കുണ്ട്.’ – മീനാക്ഷി പറഞ്ഞു.
‘പ്രഗ്നന്റ് ആയ സമയത്തും ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നു. വീട്ടിലെ മര്‍ദ്ദനവും വഴക്കും ഐശ്വര്യയുടെ വീട്ടില്‍ പറയരുതെന്ന് കണ്ണന്‍ പറയുമായിരുന്നു. ഒരു മിഠായി വാങ്ങി ആരെങ്കിലും നല്കിയാല്‍ പോലും വേറൊരര്‍ത്ഥത്തിലാണ് അവർ കാണുക. കുട്ടിയുടെ ചടങ്ങിനു ചായ ഇട്ടത് കൂടിപ്പോയി എന്ന് പറഞ്ഞു പോലും കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയുണ്ടായി കണ്ണന്‍.’ – മീനാക്ഷി പറഞ്ഞു.
‘പ്രസവം കഴിഞ്ഞ ശേഷം ഐശ്വര്യയുടെ ഫോണ്‍ കോളുകള്‍ വല്ലാതെ കുറഞ്ഞു. കുട്ടിയുടെ ഫോട്ടോ പോലും ആര്‍ക്കും അയച്ചുകൊടുക്കാന്‍ പോലും അവള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. കണ്ണന്‍ അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്ന് എനിക്ക് സന്ദേശം അയച്ചിരുന്നു. എഫ്ബിയില്‍ കുട്ടിയുടെ ഫോട്ടോ കാണിച്ചു എന്ന് പറഞ്ഞു വഴക്കുണ്ടായി. ഐശ്വര്യയുടെ ഗോള്‍ഡ് എല്ലാം അവരാണ് സ്വന്തമാക്കി വെച്ചത്. അഭിഭാഷകയായ, ബോള്‍ഡ് ആയ പെണ്‍കുട്ടിയെയാണ് അവര്‍ അടിച്ചമര്‍ത്തിവെച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം’ – മീനാക്ഷി പറഞ്ഞു.
കുളത്തൂപ്പുഴ ബന്ധുവീട്ടില്‍ അവള്‍ വരുമ്പോൾ എനിക്ക് സന്ദേശമയച്ചിരുന്നു. അവള്‍ എത്തിയയുടന്‍ ഫോണില്‍ സംസാരിച്ചു. കുഞ്ഞ് ഇവിടെ എന്ന് ചോദിച്ചപ്പോള്‍ കുട്ടിയെ കൊണ്ടുവരാന്‍ സമ്മതിച്ചില്ല എന്നായിരുന്നു മറുപടി. ചടയമംഗലത്തു നിന്നു കുളത്തൂപ്പുഴയ്ക്ക് ഒറ്റയ്ക്കാണ് അവള്‍ പോയത്. ക്രൂരമായാണ് ഐശ്വര്യയോട് ഭര്‍തൃവീട്ടുകാര്‍ പെരുമാറിയത് അതിനു ഒരൊറ്റ ഉദാഹരണം മതി. അവര്‍ അമ്പലത്തില്‍ പോകും. അവള്‍ക്ക് അമ്പലത്തില്‍ പോകാന്‍ കഴിയാത്ത സമയമാണ് അതിനായി തിരഞ്ഞെടുക്കുക.
അവളെയും കൂട്ടി പോകും. എന്നിട്ട് അവളെ ക്ഷേത്രത്തിനു പുറത്ത് നിര്‍ത്തും. ഇതവരുടെ ഒരു രീതിയായിരുന്നു. പഴനിയ്ക്ക് പോയപ്പോള്‍ വരെ ഇതായിരുന്നു സ്ഥിതി. അവളുടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസിലും കുറിപ്പിലും സംശയം തോന്നി കുറിപ്പും ഒക്കെ കണ്ടു ഞാന്‍ പലകുറി ചോദിച്ചെങ്കിലും അവള്‍ പലതും വ്യക്തമാക്കിയില്ല. ഇപ്പോള്‍ അവളുടെ മരണം കഴിഞ്ഞപ്പോള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതായി – മീനാക്ഷി പറഞ്ഞിരിക്കുന്നു.