അന്ന് മോഹൻലാലിനെ ചൂലെടുത്ത് അടിച്ചു; അനുഭവം പങ്കുവെച്ച് കുളപ്പുള്ളി ലീല

കുളപ്പുള്ളി ലീല എന്ന താരത്തെ മലയാള ചലച്ചിത്ര ലോകത്തിന് മറക്കാൻ കഴിയില്ല. വേറിട്ട കോമഡിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലീല. ഇന്ന് കുളപ്പുള്ളി ലീലയ്ക്ക് കൈ നിറയെ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ദുൽഖറിന്റെ കൂടെ മാത്രമേ അഭിനയിക്കാത്തതുള്ളുവെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്.

ഇപ്പോളിതാ സിനിമ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. മലയാളസിനിമയിൽ സൂപ്പർതാരങ്ങളുടെ സിനിമയിലെല്ലാം അവരെ ചീത്തപറയുന്ന വായാടിത്തള്ളുടെ വേഷമാണ് ഞാൻ ചെയ്തിരുന്നത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാൽ സാറിനെ ഞാൻ ചീത്തവിളിക്കുകയും ചൂലുകൊണ്ട് പുറത്തടിക്കുകയും ചെയ്യുന്ന സീനുണ്ട്.

പുതിയ ചൂലൊക്കെ വാങ്ങിത്തന്നു. ഷോട്ടെടുക്കുമ്പോൾ തല്ലാൻ എനിക്ക് വലിയ പ്രയാസമായിരുന്നു. ”മോഹൻലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണെന്ന് ചേച്ചിക്ക് പറയാമല്ലോ” എന്ന് പറഞ്ഞ് ലാൽ ആണ് എനിക്ക് അഭിനയിക്കാൻ പ്രോത്സാഹനം നൽകിയത്. ബ്ലാക്ക്, ബസ് കണ്ടക്ടർ എന്നീ ചിത്രങ്ങളിൽ മമ്മൂക്കയേയും ചീത്തപറയുന്നുണ്ട്. തുടക്കക്കാരി എന്ന നിലയിൽ അവരെല്ലാം ഒത്തിരി സഹായിച്ചിട്ടുണ്ട്.് ബ്ലാക് ക്യാറ്റ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയെ ചീത്ത വിളിക്കുന്നത്. മുത്തു എന്ന തമിഴ് ചിത്രത്തിൽ രജനീകാന്ത് സാറിനെ ഞാൻ ചീത്ത പറയുന്ന ഒരു സീനുണ്ട്. ഈ സീൻ കഴിഞ്ഞപ്പോൾ തമിഴിൽ അവസരം നൽകാമെന്ന് പറഞ്ഞ് രജനി സാർ എന്നെ അങ്ങോട്ട് ക്ഷണിച്ചു.

കസ്തൂരിമാനിലൂടെ ലോഹിസാറാണ് എനിക്കൊരു ബ്രേക്ക് നൽകിയത്. കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലൂടെയാണ് ഞാൻ തമിഴ് സിനിമയിലെത്തുന്നത്. മരുത് എന്ന ചിത്രത്തിലെ മുത്തശികഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകർ എന്നിൽനിന്ന് പ്രതീക്ഷിക്കുന്ന ഏത് വേഷവുംചെയ്യാൻ തയ്യാറാണ്.