താരപദവിയോ തലക്കനമോ ജാഡകളോ ഒന്നും കാണിക്കാത്ത സൂപ്പര്‍ ഹീറോയാണ് സുരേഷേട്ടന്‍, രാധിക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രാധിക. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയായി മലയാളി മനസുകളില്‍ ഇടം പിടിച്ച നടി. മ്യൂസിക് ആല്‍ബങ്ങളിലൂടെ എത്തിയ നടി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ഇപ്പോള്‍ നടി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സുരേഷേട്ടന്‍ തനിക്ക് വല്യേട്ടനെ പോലെയാണെന്നുംഒരു സഹോദരന്റെയോ അച്ഛന്റെയൊ ഒക്കെ സ്‌നേഹവും കരുതലുമൊക്കെ തരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും രാധിക പറയുന്നു.
രാധികയുടെ വാക്കുകള്‍ ഇങ്ങനെ;
നാട്ടിലുളള അവസരങ്ങളില്‍ ഈ വഴി വരികയാണെങ്കില്‍ വീട്ടിലേക്ക് വരണേ എന്ന് സ്വാതന്ത്ര്യത്തോടെ പറയാന്‍ പറ്റുന്ന ഒരു സൂപ്പര്‍സ്റ്റാറാണ് സുരേഷേട്ടന്‍. ഒരു കൂടപ്പിറപ്പിന്റെയടുത്തോ അത്രത്തോളം അടുപ്പമുളളവരുടെ അടുത്തോ ഒകെയല്ലെ നമുക്ക് അങ്ങനെ പറയാന്‍ പറ്റുകയുളളു. അങ്ങനെ അദ്ദേഹത്തെ അടുത്തറിയാവുന്ന ഒരുപാട് പേര്‍ക്ക് ഇത്തരത്തിലൊരു തോന്നലുണ്ടായിട്ടുണ്ടാകും. മെസേജുകളിലൂടെയോ കോളുകളിലൂടെയോ ഒന്നും എപ്പോഴും അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കാറില്ലെങ്കിലും അദ്ദേഹത്തിന് സമയം കിട്ടുമ്‌ബോള്‍ നമ്മള്‍ സുഖമായിരിക്കുന്നോ എന്ന് വിളിച്ച് അന്വേഷിക്കാറുണ്ട്. എന്നോട് മാത്രമല്ല. എല്ലാവരോടും അദ്ദേഹം അങ്ങനെ തന്നെയാണ്. ഒരു താരപദവിയോ തലക്കനമോ ജാഡകളോ ഒന്നും കാണിക്കാത്ത സൂപ്പര്‍ ഹീറോയാണ് സുരേഷേട്ടന്‍. ഞങ്ങള്‍ക്കെല്ലാം വല്യേട്ടനാണ് അദ്ദേഹം.
ദുബായില്‍ നിന്ന് വളരെ കുറച്ച് ദിവസത്തെ ലീവിലാണ് നാട്ടിലെത്താറുളളത്. അങ്ങനെ എത്തുമ്‌ബോള്‍ ചിലരെ കാണാനാകാതെ തിരിക്കേണ്ടി വരുമ്‌ബോ സങ്കടം തോന്നാറുണ്ട്. അങ്ങനെയുളള ചിലരില്‍ ഒരാളാണ് സുരേഷേട്ടന്‍. അവരില്‍ നിന്നും നമുക്ക് അങ്ങനയൊരു കെയറിംഗ് കിട്ടുന്നത് കൊണ്ടാണ് നമുക്ക് സങ്കടം തോന്നുന്നത്. വണ്‍മാന്‍ ഷോ എന്ന ചിത്രത്തിന്റെ സമയത്താണ് സുരേഷേട്ടനെ ആദ്യമായി നേരില്‍ക്കാണുന്നതെന്നും രാധിക പറയുന്നു. സുരേഷേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ സെറ്റിന്റെ അടുത്ത് തന്നെ നടക്കുന്നുണ്ടായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. പിന്നീട് അദ്ദേഹത്തിനൊപ്പം ഒരു സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.
പക്ഷേ അത് നടന്നില്ല. എങ്ങനെയൊ ആ സിനിമ മിസ് ആവുകയായിരുന്നു. പിന്നെ കുറെകാലം കോണ്ടാക്ട് ഒന്നുമുണ്ടായിരുന്നില്ല. പിന്നെ നാട്ടിലെ ഏതോ പരിപാടിയ്ക്ക് വേണ്ടി ആരോ അദ്ദേഹത്തിന്റെ കോണ്ടാക്ട് നമ്ബര്‍ ചോദിച്ചപ്പോള്‍ എങ്ങനെയൊക്കെയോ കണക്ട് ചെയ്ത് സംസാരിച്ചതാണ്. അതിന് ശേഷം വല്ലപ്പോഴുമൊക്കെ വിളിക്കും, സംസാരിക്കും,അങ്ങനെ ആ ബന്ധം ഇന്നും പുലര്‍ത്തിക്കൊണ്ടുപോകുന്നുണ്ട്. എപ്പോള്‍ വിളിക്കുമ്‌ബോഴും സംസാരിക്കാറുളളത് ഒരു ചേട്ടനെ പോലെയാണ്. അതിന് ശേഷമാണ് എന്റെ വിവാഹം തീരുമാനിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ നോക്കട്ടെ എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. വേറൊരു ചടങ്ങുണ്ട് എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ കല്യാണത്തിന് ആദ്യം ഓടിവന്നത് സുരേഷേട്ടന്‍ തന്നെയാണ്.