ക്ഷേത്ര മുറ്റത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്‌തതിലുള്ള പകപോക്കൽ, 14 കാരനെ കാർ കയറ്റി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് ക്ഷേത്ര മുറ്റത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിലുള്ള പകപോക്കൽ. കൊല്ലപ്പെട്ട ആദി ശേഖറിനോട് പ്രതി പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. കുടുംബക്ഷേത്രത്തിന് മുന്നിൽ പ്രതിയായ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് കണ്ട ആദി ശേഖർ ഇത് ചോദ്യം ചെയ്യുകയും, മാമ ഇത് ചെയ്യുന്നത് ശെരിയാണോ എന്ന് പറയുകയും ചെയ്‌തിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

ക്ഷേത്രമുറ്റത്ത് മൂത്രമൊഴിച്ചത് ചോദ്യംചെയ്‌തതിനാണ് ഈ കുഞ്ഞിനെ ആ ക്രൂരൻ കൊന്നുകളഞ്ഞത്. സംഭവം നടന്ന് പത്തു ദിവസത്തിന് ശേഷമാണ് സംഭവം കൊലപാതകമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പ്രതി പ്രദേശത്തെ ഗുണ്ടാനേതാവ് പോലെ വിലസുന്ന വ്യക്തിയാണ്. പ്രതിയെക്കുറിച്ച് പ്രതികരിക്കാൻ പോലും പ്രദേശവാസികൾ മടിക്കുന്നഉണ്ടായിരുന്നു.

കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുകൾ പറഞ്ഞു. ഒളിവിൽ പോയ പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജിതമാക്കി. പ്രതിക്കായി നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.ആദി ശേഖറെന്ന പത്താം ക്ലാസുകാരനെ പ്രതി പ്രിയരജ്ഞൻ കാറിടിച്ചു കൊലപ്പെടുത്തിയത് ഓഗസ്റ്റ് 30-നാണ്. സാധാരണ വാഹനാപകടം എന്ന് കരുതിയ കേസിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്.

ഈ ദൃശ്യങ്ങൾ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്. അപകടത്തിന് അര മണിക്കൂർ മുമ്പ് കാർ സംഭവസ്ഥലത്തെത്തിയെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ കുട്ടി തിരിച്ച് വീട്ടിലേയ്‌ക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ മാറിയ അതേ നിമിഷം കാർ സ്റ്റാർട്ടാക്കിയ പ്രതി സൈക്കിളിലിരുന്ന ആദി ശേഖറിനെ ഇടിച്ച് തെറിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ വിദ്യാർത്ഥിയും പ്രതിയും തമ്മിൽ തർക്കമുണ്ടായി. ആദി ശേഖറിന്റെ കുടുംബക്ഷേത്രത്തിന് സമീപം പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്‌തെന്നും അത് വൈരാഗ്യത്തിന് കാരണമായെന്നും ബന്ധുകൾ പറയുന്നു. വിഷയം പ്രതിയുമായി താൻ സംസാരിച്ചപ്പോൾ കുട്ടിയെ അപകടപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരൻ പറയുന്നു.