ചന്ദ്രബസ് വധക്കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന കേരളത്തിന്റെ അപ്പീലിൽ സുപ്രീംകോടതി ഒരു മാസത്തിന് ശേഷം അന്തിമ വാദം കേൾക്കും

ന്യൂഡല്‍ഹി. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു. കേസില്‍ ഒരു മാസത്തിന് ശേഷം വാദം കേള്‍ക്കും. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം പ്രതി നല്‍കിയ ജാമ്യാപേക്ഷയും അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് പരിഗണിക്കും.

അതേസമയം മുഹമ്മദ് നിഷാമിന്റേത് വെറും വാഹനപകട കേസാണെന്ന് മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. വാഹനാപകടത്തില്‍ കൊലക്കുറ്റം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് വെറും വാഹനാപകട കേസ് അല്ലെന്നും ഭയാനകമായ കേസാണെന്നും കോടതി വിലയിരുത്തി.

അതേസമയം പ്രതി കഴിഞ്ഞ 9 വര്‍ഷമായി തടവില്‍ കഴിയുകയാമെന്നും ഇക്കാലയളവില്‍ ഒരു മാസം മാത്രമാണ് നിഷാമിന് പരോള്‍ ലഭിച്ചതെന്നും കോടതിയില്‍ മുഗള്‍ റോത്തഗി പറഞ്ഞു. തുടര്‍ന്ന് കേസില്‍ അന്തിമ വാദം കേള്‍ക്കുമ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ജീവപര്യന്തം ശിക്ഷ നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ നിഷാം നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.