എന്തൊരു പരാജയമാണെടോ ബിജ്യ, ടിപ്പുവിന്റെ കക്കൂസിന്റെ മുകളില്‍ അടയിരിക്കുന്ന ബെഹ്‌റയും ശിഷ്യനും

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഉന്നതരുമായി വലിയ ബന്ധമാണുള്ളത്. രാഷ്ട്രീയ, കല- സാംസ്‌കാരിക രംഗത്തുള്ളവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ചര്‍ച്ചയാണ്. എഡിജിപി മനോജ് എബ്രഹാം, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ ‘സിംഹാസനത്തില്‍’ ഇരിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇപ്പോള്‍ സംഭവത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ”ഈ പുങ്കവന്മാര്‍ കേരളത്തിന്റെയും, ഇടതുപക്ഷത്തിന്റെയും ഐശ്വര്യം… പിണു രാജ കുലോത്തുങ്ക വങ്ക രാജാ കീ കൂയ്…’ എന്ന് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

”എന്തൊരു പരാജയമാണെടോ ബിജ്യ, ടിപ്പുവിന്റെ കക്കൂസിന്റെ മുകളില്‍ അടയിരിക്കുന്ന ബെഹ്‌റയും ശിഷ്യനും, അംശവടി ആസനത്തില്‍ കയറിയാലും അതൊരു ആലായി കരുതി തണല്‍ തേടാന്‍ അന്നെക്കൊണ്ടേ പറ്റൂ, ഉളുപ്പില്ലാതെ ഈ പോഴന്മാരെ താങ്ങുന്ന ജ്ജ് ഒരു ദുരന്തമല്ലാതെ ബേറെന്ത്? ലേശം ഉളുപ്പ്” എന്നും അലി അക്ബര്‍ പറയുന്നു.

അതേസമയം മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചെന്നു വ്യക്തമായിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. ഐജി ജി.ലക്ഷ്മണിന്റെയും ചേര്‍ത്തല സിഐ ശ്രീകുമാറിന്റെയും ഇടപെടലുകളാണു തെളിവുകള്‍ സഹിതം പുറത്തുവന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ റിപ്പോര്‍ട്ട് അനുസരിച്ചു നടപടിയെന്നാണു പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ നിലപാട് സ്വീകരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും മൗനത്തിലാണ്.

നിയമവിരുദ്ധമായി ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണമടക്കം ഐജി ലക്ഷ്മണും മോന്‍സനും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ക്ക് ഒട്ടേറെ തെളിവുണ്ട്. തട്ടിപ്പുകാരനുമായി ഐജിക്കുള്ള ബന്ധം ഒരു വര്‍ഷം മുന്‍പുതന്നെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു മോന്‍സനെതിരായ അന്വേഷണത്തില്‍നിന്ന് ആലപ്പുഴ എസ്പിയെ മാറ്റിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതിന് എഡിജിപി മനോജ് എബ്രഹാം നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസില്‍ ഐജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇത്രയൊക്കെയായിട്ടും ലക്ഷ്മണ്‍ പൊലീസ് ആസ്ഥാനത്തു യാതൊരു മാറ്റവുമില്ലാതെ അതേ കസേരയില്‍ തുടരുകയാണ്. ഡിജിപി അനില്‍കാന്ത് രണ്ടു ദിവസമായി കേരളത്തിലില്ലാത്തതാണു നടപടിക്കു തടസ്സമായി പൊലീസ് പറയുന്നത്. ഐജി കഴിഞ്ഞാല്‍ മോന്‍സനെ സഹായിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിവുള്ള മറ്റൊരു ഉദ്യോഗസ്ഥനാണു ചേര്‍ത്തല സിഐ ശ്രീകുമാര്‍. കേസുകളില്‍ സഹായിച്ചതിനൊപ്പം മോന്‍സനുമായുള്ള ആഴത്തിലുള്ള അടുപ്പത്തിനും തെളിവുണ്ട്. സിഐക്കെതിരെയും നടപടിയില്ല. ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായിട്ടും പ്രത്യേകം അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ചെയ്യാതെ സര്‍ക്കാര്‍ മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷമടക്കം വിമര്‍ശനമുന്നയിക്കുന്നുണ്ട്.