സിഎഎ തിരഞ്ഞെടുപ്പിന് മുമ്പായി നടപ്പാക്കും, ആര്‍ക്കും അതില് യാതൊരു സംശയവും വേണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി. പൗരത്വ ഭേദഗതി നിയമം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റ് നേടും. ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പ് വരും. അതില്‍ യതൊരു സംശയവും വേണ്ട.

ആരുടെയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമം ഭേദഗതി ചെയ്തത്. പൗരത്വം നല്‍കുവനാണ്. സിഎഎ സംബന്ധിച്ച് പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയില്‍ ആരുടെയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല. ബംഗ്ലാദേശിയും പാകിസ്ഥാനിലും അഫ്‌നാവനിസ്ഥാനിലും പീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് സിഎഎ എന്നും അമിത് ഷാ വ്യക്തമാക്കി.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു സിഎഎ. 2024 തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ട. കോണ്‍ഗ്രസും സഖ്യപാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ബെഞ്ചിലിരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന് അമിത് ഷാ വ്യക്തമാക്കി. എന്‍ഡിഎയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ അടുത്ത ദിവസങ്ങളില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.