കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയെ പോലീസ് മർദിച്ചതായി പരാതി. സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചതായാണ് സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കലിന്റെ പരാതി. രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ് ആരോപിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
പോലീസ് തന്നെ ഒരു കള്ളനെപോലെ കോളറില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയിൽ പൊട്ടിക്കരഞ്ഞു. ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാര്‍ട്ടിക്കാരനുമല്ല. ഞാനൊരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാര്‍ഥി മാത്രമാണ്.
അദ്ദേഹത്തെ കാണാന്‍ അവിടെ പോയപ്പോള്‍ അവിടെനിന്ന പോലീസുകാരോട് വോട്ടുചോദിക്കുകയും വോട്ട് ചോദിച്ചുകഴിഞ്ഞപ്പോള്‍ കയര്‍ത്ത് സംസാരിക്കുകയും ഇവിടെനിന്ന് വോട്ടുചോദിക്കാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടും അത് വകവെച്ചില്ലെന്നും സന്തോഷ് ആരോപിക്കുന്നു.